വയനാട്: സുല്‍ത്താന്‍ ബത്തേരിക്ക് സമീപം നായ്ക്കട്ടിയില്‍ വീണ്ടും കടുവയുടെ ആക്രമണം. കടുവ മൂന്നു പശുക്കളെ കൊന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി. കടുവയെ പിടിക്കാന്‍ വേണ്ടത്ര നടപടികള്‍ ഉണ്ടായില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ കോഴിക്കോട്-മൈസൂര്‍ ദേശീയ പാത ഉപരോധിച്ചു.
കഴിഞ്ഞ ദിവസം നായ്ക്കട്ടിയ്ക്കടുത്ത് ഇല്ലിച്ചുവടില്‍ കടുവ ഒരു പശുവിനെ കൊന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് കടുവയുടെ ആക്രമണം തുടരുന്നുവരികയായിരുന്നു. കടുവയുടെ ആക്രമണത്തില്‍ ഇതുവരെ 15 വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടു.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതേത്തുടര്ന്ന് വയനാട്ടില്‍ വനത്തില്‍ നിന്നും ഇടയ്ക്കിടെ നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന കടുവകളെ പിടികൂടി തൃശൂര്‍ മൃഗശാലയില്‍ സൂക്ഷിക്കാന്‍ വനം മന്ത്രി കെ.ബി. ഗണേഷ്കുമാര് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: