ന്യൂദല്‍ഹി: എംപിമാരും എംഎല്‍എമാരുമായ അഭിഭാഷകര്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതിന് ഒരു വിലക്കുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സാമാജികര്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതു തടയുന്ന ഒരു വ്യവസ്ഥയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമങ്ങളില്‍ ഇല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
അഭിഭാഷകര്‍ ജനപ്രതിനിധികളായി പ്രവര്‍ത്തിക്കുന്ന കാലത്ത് അവരുടെ പ്രാക്ടീസ് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. എംപിമാരും എംഎല്‍എമാരും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെന്നും അവര്‍ പൂര്‍ണ്ണ സമയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
സാമാജികര്‍ പൊതുഖജനാവില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്നവരാണെന്നും അങ്ങനെ ശമ്പളമുള്ള ജീവനക്കാര്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നത് ബാര്‍ കൗണ്‍സില്‍ വിലക്കിയിട്ടുണ്ടെന്നും ഹര്ജിക്കാരന് വാദിച്ചു. ഈ വാദം കോടതി തള്ളി. ഉദ്യോഗസ്ഥരെന്നാല്‍ യജമാനന്, ജോലിക്കാരന് എന്ന തരത്തിലുള്ള ബന്ധമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമാജികരുടെ യജമാനന് അല്ല. കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: