ഭോപ്പാല്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത് വിദേശ രാജ്യങ്ങളോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാണെന്ന പാക്കിസ്ഥാന് അഭിപ്രായപ്പെട്ടതിനെ പരാമര്‍ശിക്കുകയായിരുന്നു മോദി. മഹാസഖ്യശ്രമം തകര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് രാജ്യത്തിനുപുറത്ത് ആഗോള സഖ്യം തേടുകയാണെന്ന് മോദി പറഞ്ഞു. അഞ്ചു ലക്ഷം വരുന്ന ബിജെപി പ്രവര്‍ത്തകരുടെ ‘കാര്യകര്‍ത്താ മഹാകുംഭ്’ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ തുടക്കംകൂടിയായിരുന്നു ഇത്.
പ്രതിപക്ഷം എന്ത് കള്ള പ്രചാരണക്കൊടുങ്കാറ്റുണ്ടാക്കട്ടെ, നോട്ടുകെട്ടുകള്‍ ഉപയോഗിക്കട്ടെ, എന്തൊക്കെ വേണമെങ്കിലും ചെയ്തോട്ടെ, എന്റെ ബൂത്തില്‍ എന്റെ പാര്‍ട്ടിക്ക് വിജയം എന്ന് ബിജെപി പ്രവര്‍ത്തകര്‍ നിശ്ചയിച്ചാല്‍ ആര്‍ക്കും താമര വിരിയുന്നത് തടയാനാവില്ല, മോദി പറഞ്ഞു. അധികാരം പോയ കോണ്‍ഗ്രസിന് സമനില പോയി.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മഹാ സഖ്യത്തിന് ഇന്ത്യയിലെ പാര്‍ട്ടികളെ കിട്ടുന്നില്ല. അതിനാല്‍ അവര്‍ വിദേശ രാജ്യങ്ങളുടെ സഹായം തേടുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്ന വിദേശ രാജ്യങ്ങളാണോ, മോദി ചോദിച്ചു. മുമ്പ് ചെറു പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ അധികാരവും ശക്തിയും പ്രയോഗിച്ച കോണ്‍ഗ്രസ് ഇന്ന് ചെറിയ പാര്‍ട്ടികള്‍ക്കു പിന്നയെ സഖ്യത്തിന് യാചിച്ചു നടന്നിട്ടും ആരെയും കിട്ടുന്നില്ല.
അധികാരത്തില്‍നിന്നു പോയ 150 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിയെ ഇന്ന് സൂക്ഷ്മ ദര്ശിനികൊണ്ട് നോക്കിയാല്‍ പോലും പലയിടത്തും കാണാനില്ലാത്ത അവസ്ഥ വന്നു. അതാണ് ആ പാര്‍ട്ടിയുടെ യോഗം, മോദി പറഞ്ഞു.
– കോണ്‍ഗ്രസ് അധികാരത്തില്‍നിന്നു പുറത്തു പോയിട്ടും ഒന്നും പഠിച്ചില്ല. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം.
– ബിജെപിക്ക് അധികാരം പോയിട്ടുണ്ട്, വാജ്പേയി പോലും തോറ്റു. പക്ഷേ, ബിജെപി ജനവിശ്വാസം നേടാന്‍ പ്രവര്‍ത്തിച്ചു, നേടി, അധികരത്തില്‍ വന്നു. ജനങ്ങള്‍ ഏല്‍പ്പിച്ച ഭരണമാണിത്.
– വികസനത്തിന്റെ പേരില്‍ ആയിരിക്കും തെരഞ്ഞെടുപ്പില്‍ വോട്ടു തേടുക. വികസനത്തില്‍ ഒന്നിക്കാം, വികസനത്തിനു വേണ്ടി തര്‍ക്കിക്കാം. വികസനത്തിനായി ചര്‍ച്ച നടത്താം. വികസനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ വോട്ടുതേടാം. പക്ഷേ ഇതിന് കോണ്‍ഗ്രസ് തയാറല്ല, അവര്‍ക്ക് ഭയമാണ്.
– മഹാ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത് തോല്‍വി ഭയന്നാണ്. പക്ഷേ സഖ്യനീക്കത്തിലും തോക്കുന്നതാണ് സ്ഥിതി.
– കോണ്‍ഗ്രസിന് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. സമൂഹത്തെ അതിനായി പലതായി വിഭജിക്കുകയാണ്. പക്ഷേ, എല്ലാവരേയും കൂട്ടി, എല്ലാവര്ക്കുമൊപ്പമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യമല്ല, പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയമാണ്. പാര്‍ട്ടിക്കും മുകളില്‍ രാജ്യവും ജനതയുമാണ് ബിജെപിക്ക് മുഖ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: