ശ്രീകണ്ഠപുരം: മലയോര മേഖലയിലെ തേക്ക് മരങ്ങളില്‍ വ്യാപകമായിട്ടുള്ള പുഴുശല്ല്യം മൂലം നാട്ടുകാര്‍ വലയുന്നു. പയ്യാവൂര്‍, പൊന്നുംപറമ്പ്, ഐച്ചേരി, കൂട്ടുംമുഖം, ചെങ്ങളായി പ്രദേശങ്ങളിലും പുഴുശല്ല്യം രൂക്ഷമാണ്. വീടുകളിലും കിണറുകളിലും റോഡുകളിലുമെല്ലാം പുഴുക്കള്‍ വ്യാപകമായി പരന്നതോടെ കുടിവെള്ളത്തിനുപോലും കഷ്ടപ്പെടുകയാണ് ഇവിടുത്തെ നാട്ടുകാര്‍.—
മുന്‍വര്‍ഷങ്ങളിലും ചെറിയ തോതില്‍ പുഴുശല്ല്യമുണ്ടായിരുന്നെങ്കിലും ഇത്തവണ വര്‍ധിച്ചു. കറുത്ത നിറത്തിലുള്ള പുഴുക്കള്‍ തേക്ക് മരത്തിന്റെ ഇലകള്‍ തിന്നുതീര്‍ത്തു കറുത്ത വിസര്‍ജ്യം പുറന്തള്ളുകയാണ് ചെയ്യുന്നത്. പുഴുക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ചൊറിഞ്ഞു തടിക്കുകയാണ്. പുഴുശല്ല്യമേറ്റ നിരവധി പേരാണ് മലയോരത്ത് ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളത്. ഇവ ശിഖരങ്ങളില്‍ തൂങ്ങിനില്‍ക്കുന്നതിനാല്‍ ആളുകള്‍ക്കു നടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്.—
കാറ്റില്‍ പുഴുക്കള്‍ കിണറുകളിലേക്കും വീടുകളിലേക്കും പടരുകയാണ്. പലരുടെയും കുടിവെള്ളംപോലും മലിനമായ സ്ഥിതിയാണ്. മലപ്പട്ടം പൂക്കണ്ടത്തു മിക്കവരും കിണറുകള്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചു. ആരോഗ്യ വകുപ്പ് അധികൃതരും കൃഷിവകുപ്പും ഇടപെടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: