ചാല: ചാല അമ്പലം സ്റ്റോപ്പില്‍ അപകടം തുടര്‍ക്കഥയാവുന്നു. ഒരാഴ്ചയ്ക്കുളളില്‍ മാത്രം മൂന്നാമത്തെ അപകടമാണ് ഞായറാഴ്ച നടന്നത്. കാലങ്ങളായി പ്രദേശം അപകട മേഖലയാണ് . ചാല ടാങ്കര്‍ ദുരന്തം ഉള്‍പ്പടെ നിരവധി അപകടങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ ഉണ്ടായിട്ടുളളത്. നിരവധി പേരുടെ ജീവനുകളാണ് ഇവിടെ നടന്ന അപകടങ്ങളില്‍ ഇതേവരെ പൊലിഞ്ഞത്.
കഴിഞ്ഞ ദിവസം പാലക്കാട്ടേക്ക് പോവുകയായിരുന്ന ടെമ്പോവാന്‍ ഡിവൈഡറില്‍ കയറിയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരാഴ്ചയ്ക്കിടെ ഇവിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമായിരുന്നു ഇത്. രാത്രിയിലാണ് അപകടം നടന്നത്. മങ്ങിയ വെളിച്ചത്തില്‍ പൊട്ടിപ്പൊളിഞ്ഞ ഡിവൈഡര്‍ ഡ്രൈവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.
വാഹനങ്ങള്‍ കയറി ഡിവൈഡറിന്റെ പകുതി ഭാഗവും തകര്‍ന്നിരിക്കുകയാണ്. ശേഷിക്കുന്ന ഡിവൈഡറുകളാകട്ടെ കാടുമൂടിയ നിലയിലുമാണ്. സ്ഥിരമായി അപകടങ്ങളുണ്ടാകുമ്പോഴും ഡിവൈഡറുകള്‍ ശാസ്ത്രീയമായി നവീകരിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. താഴെചൊവ്വ മുതല്‍ ചാലവരെയുള്ള റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് ചാലയില്‍ നാട്ടുകാര്‍ ധര്‍ണ നടത്തിയിരുന്നു. ജില്ലയിലെ ഡിവൈഡറുകള്‍ മുഴുവന്‍ നവീകരിക്കേണ്ട പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ചാലയ്ക്ക് മാത്രമായി പരിഗണന തരാന്‍ കഴിയില്ലെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. ഡിവൈഡര്‍ നവീകരിക്കാനുള്ള നടപടികളെടുത്തില്ലെങ്കില്‍ വാഹനഗതാഗതം തടയുന്നതുള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്താനുളള ഒരുക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: