കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികള്‍ക്ക് സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയിലെ ധനസഹായം നല്‍കാത്തതില്‍ കിഡ്നി കെയര്‍ കേരള ജില്ലാ പ്രവര്‍ത്തക സമിതിയോഗം പ്രതിഷേധിച്ചു. തുക ഉടന്‍ വിതരണം ചെയ്യണമെന്ന് കോളേജ് അഡ്മിനസ്ട്രേറ്റീവ് കമ്മറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടറോട് യോഗം ആവശ്യപ്പെട്ടു.
ആര്‍എസ്ബിവൈ ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നുവെന്നു പറഞ്ഞാണ് ഈ ആനുകൂല്യം നിഷേധിക്കുന്നത്. ഇന്‍ഷൂറന്‍സ് തുക അടച്ച ബിപിഎല്‍ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്കാണ് 30,000 രൂപ വര്‍ഷത്തില്‍ ചികിത്സാച്ചെലവ് ലഭിക്കുക. ഒരാള്‍ക്ക് ആറായിരം രൂപ വീതം. ഇത് ആരുടെയും ഔദാര്യമല്ല. മെഡിക്കല്‍ കോളജില്‍ ഒരുവര്‍ഷത്തെ ഡയാലിസിസ് ചെലവ് മരുന്നുള്‍പ്പെടെ ബിപിഎല്‍ വിഭാഗത്തിന് 1,74,900 രൂപയും എപിഎല്‍ വിഭാഗത്തിന് 2,25,00 രൂപയും വേണം. മറ്റ് അനുബന്ധ ചെലവുകള്‍ ലക്ഷത്തോളം വരും. വസ്തുതകള്‍ ഇതായിരിക്കെ കാരുണ്യ പദ്ധതിയിലെ നാമമാത്ര ആനുകൂല്യം പോലും നിഷേധിച്ചത് രോഗികളോടു കാണിക്കുന്ന ക്രൂരതയാണെന്ന് യോഗം വിലയിരുത്തി. ഉടന്‍ ആനുകൂല്യം വിതരണം ചെയ്യുന്നില്ലെങ്കില്‍ രോഗികളെ സംഘടിപ്പിച്ച് സമര രംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ കിഡ്നി കെയര്‍ ചെയര്മാന് പി.പി.കൃഷ്ണന് അധ്യക്ഷതവഹിച്ചു. മഹേഷ് എം.കമ്മത്ത്, ഇ.ബാലകൃഷ്ണന്, കെ.ജയരാജന്, ജെ.എസ്.സുനില്‍, കെ.വി.ജറാം, ആരംഭന്‍ വിശാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: