ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം ചിതലുകളെ പോലെയാണെന്നും ഇത് രാജ്യത്തെ തകര്‍ത്തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭോപാലില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാിരുന്നു അദ്ദേഹം.
125 വര്‍ഷക്കാലം പഴക്കമുള്ള പാര്‍ട്ടി ഇന്ന് അതിജീവനത്തിനായി കൂട്ടുപിടിക്കുന്നത് ചെറിയ പാര്‍ട്ടികളെയാണ്. പൊങ്ങച്ചം കാട്ടുന്നതില്‍ മിടുക്കരായ ഈ പാര്‍ട്ടി എന്തുകൊണ്ട് ലോക്സഭയില്‍ തങ്ങളുടെ സീറ്റുകള്‍ 44 ആയി ചുരുങ്ങിയെന്ന് ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന ആരോപണങ്ങളെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. ‘വികസനം പോലുള്ള വിഷയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് എളുപ്പമുള്ള കാര്യമായതിനാല്‍ കോണ്‍ഗ്രസ് ചെളിവാരി എറിയുകയാണ്. എന്നാല്‍ എത്രയേറെ ചെളി വാരി എറിയുന്നോ അത്രയധികം താമരകള്‍ വിരിയും.’
കഴിഞ്ഞ നാല് വര്‍ഷക്കാലം കോണ്‍ഗ്രസ് പുനര്‍വിചിന്തിനം നടത്തിയിരുന്നെങ്കില്‍ ഈ സാഹചര്യങ്ങള്‍ ഉടലെടുക്കുമായിരുന്നില്ല. എന്നിട്ടിപ്പോള്‍ അവര്‍ ചെറിയ പാര്‍ട്ടികളുടെ സഹായം ആവശ്യപ്പെടുന്നു.
2019 ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ബിജെപിയെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്ന സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുടെ ‘വിശാല സഖ്യം’ കൂട്ടിച്ചേര്‍ക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമത്തെയും മോദി പരാമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതി മൂലമാണ് ‘വിശാല സഖ്യം’ രൂപീകരിച്ചതെന്ന് മോദി ചൂണ്ടിക്കാട്ടി.
ബിജെപിയുടെ താഴേത്തട്ടിലെ തൊഴിലാളികളുടെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടന എന്ന നിലയില്‍ പാര്‍ട്ടിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 19 സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണെന്ന കാര്യത്തില്‍ നമ്മുക്ക് അഭിമാനിക്കാം. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രവര്‍ത്തിക്കാന്‍ അവര്‍ അനുവദിച്ചിരുന്നില്ല. അന്ന് രാജ്യത്തെ വിഭജിക്കുക എന്ന കാര്യം മാത്രമാണ് അവര്‍ ചെയ്തത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ നമ്മള് തിരസ്ക്കരിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: