കണ്ണൂര്‍: കേരളത്തിലുണ്ടായത് പ്രകൃതി ദുരന്തമാണെന്ന വാദം തെറ്റാണെന്നും പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്ത മനുഷ്യന്റെ സൃഷ്ടിയാണ് കേരളത്തിലെ ദുരന്തമെന്നും ആര്‍എസ്എസ് പ്രാന്തീയ പ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണന്. കേരളത്തില്‍ നിരവധിപേരുടെ മരണത്തിനും കോടികളുടെ കഷ്ടനഷ്ടങ്ങള്‍ക്കും കാരണമായ പ്രളയദുരന്തത്തില്‍ ഒന്നാം പ്രതി സര്‍ക്കാരാണ്. പശ്ചിമഘട്ട സംരക്ഷണത്തിനും കേരളത്തിന്റെ സുസ്ഥിര വികസനത്തിനും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, പ്രളയവുമായി ബന്ധപ്പെട്ട് ജുഡിഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഈ ദുരന്തം സൃഷ്ടിച്ചത്. ശക്തമായ മഴ ലഭിക്കുന്ന നാല്പത്തിനാല് നദികളുള്ള നമ്മുടെ നാട്ടില്‍ വരള്‍ച്ചയുണ്ടാകുമെന്ന് നാമാരും കരുതിയില്ല. ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അവരുടെ പ്രഥമികമായ ഉത്തരവാദിത്വമാണ് പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുകയെന്നത്. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാത്തതുകൊണ്ടാണ് പൊതുസമൂഹം ഇത്തരത്തിലൊരു സമരം ഏറ്റെടുത്ത് നടത്തേണ്ട സാഹചര്യമുണ്ടായത്. അദ്ദേഹം പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ തലവനായ കമ്മറ്റിയെ പാരിസ്ഥിതിക പഠനം നടത്താന്‍ കേന്ദ്ര മന്ത്രിയായിരുന്ന ജയ്റാം രമേഷ് നിശ്ചയിച്ചത്. വിശദമായ പഠനം നടത്തി മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പശ്ചിമ ഘട്ടം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. സുപ്രധാനമായ പാരിസ്ഥിതിക അജണ്ടകള്‍ നിശ്ചയിക്കുന്നതായിരുന്നു മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് നടപ്പിലായില്ലെന്ന് മാത്രമല്ല ജയ്റാം രമേഷിന് സ്വന്തം സ്ഥാനം തന്നെ നഷ്ടപ്പെട്ടു. ഒരു മന്ത്രിയെ പുറത്താക്കാനും റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്പിക്കാനും സാധിക്കുന്ന ശക്തരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ആറ് സംസ്ഥാനങ്ങളെ ബാധിക്കുമെങ്കിലും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നത് കേരളത്തില്‍ നിന്ന് മാത്രമാണ്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ സമരവുമായി രംഗത്ത് വന്നത് കത്തോലിക്ക സഭയാണ്. ഇടയ ലേഖനം അച്ചടിച്ച് വിതരണം ചെയ്യലുള്‍പ്പെടെ സിപിഎമ്മിന്റെ എല്ലാ പിന്തുണയും സഭയ്ക്ക് ലഭിച്ചിരുന്നു. മലയോരത്ത് നിന്ന് കുടിയിറക്കപ്പെടുമെന്നും വീടുകള്‍ തകര്‍ക്കപ്പെടുമെന്നും വ്യാപകമായി പ്രചരിപ്പിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിപിഎം നടത്തിയ നീക്കങ്ങളാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അട്ടിമറിച്ചത്. പരിസ്ഥിതിയുടെ വക്താക്കളെന്ന് അവകാശപ്പെടുന്ന ശാസ്ത്ര സാഹിത്യ പരിഷത്തും ഒന്നും ചെയ്തില്ല. കുടിയേറ്റ കര്‍ഷകരെ മലയോരത്ത് നിന്ന് ഒഴിവാക്കണമെന്ന് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പറഞ്ഞിട്ടില്ല. മറിച്ച് ഭാവിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനം സംബന്ധിച്ച മാനദണ്ഡങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് വിരുദ്ധമായ തെറ്റായ പ്രചാരണമാണ് കേരളത്തില്‍ നടന്നത്.
പശ്ചിമഘട്ട മലനിരകളില്‍ വ്യാപകമായ വനനശീകരണം നടന്നതാണ് ഡാമുകള്‍ അനിയന്ത്രിതമായി നിറയാന്‍ കാരണം. അനിയന്ത്രിതമായ വനനശീകരണത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും കാരണമാണ് ഡാമുകള്‍ നിറഞ്ഞ് കവിഞ്ഞ് മഹാപ്രളയമുണ്ടാകാന് കാരണം. ഡാമുകളിലെ മണല്‍ സമയബന്ധിതമായി മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല. പ്രളയ ദുരിത മേഖലകളിലെ വീടുകളില്‍ വെള്ളത്തെക്കാള്‍ മണലാണ് അടിഞ്ഞ് കൂടിയത്. കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് നടപ്പാക്കിയ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ എന്തുകൊണ്ടാണ് എതിര്‍ത്തതെന്ന് സിപിഎം വ്യക്തമാക്കണം. ജനങ്ങളോട് തെറ്റ് ഏറ്റുപറഞ്ഞ് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സിപിഎം മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് വി.മണിവര്ണ്ണന് അധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ വൈസ്പ്രസിഡണ്ട് കെ.ജിബാബു സംസാരിച്ചു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി പി.വി.ശ്യാം മോഹന്‍ സ്വാഗതവും കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ട് കെ.സുഗേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: