തളിപ്പറമ്പ്: പ്രളയദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതില്‍ സര്ക്കാര്പക്ഷപാതം കാട്ടുകയാണെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന് ആരോപിച്ചു. കേരളത്തിലെ പ്രളയദുരന്ത നിവാരണത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 756 കോടിരൂപയടക്കം സംസ്ഥാന സര്‍ക്കാര്‍ വശം രണ്ടായിരത്തോളം കോടി രൂപയാണ് വന്നെത്തിയിട്ടുള്ളത്. എന്നാല്‍ ഇത് കൈകാര്യംചെയ്യുന്നതില്‍ സ്വജന പക്ഷപാതമാണ് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത്. പ്രളയ ദുരിത നിവാരണ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട നടപടികളില്‍ പ്രതിഷേധിച്ച് ബിജെപി പരിയാരം പഞ്ചായത്ത് കമ്മറ്റി കോരന്‍പീടികയില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതിന് മുമ്പും പ്രളയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. പ്രളയത്തിന് പ്രധാന കാരണം മഴയല്ലെന്നും മറിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ കേരളത്തിലെ മുപ്പത്തിയാറോളം വരുന്ന ഡാമുകള്‍ ഒരേസമയം തുറന്നുവിട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. ചടങ്ങില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വി.പി.മുരളീധരന് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന് മാസ്റ്റര്‍, സ്റ്റേറ്റ് കൗണ്‍സിലര്‍ എന്‍.കെ.ഇ.ചന്ദ്രശേഖരന് മാസ്റ്റര്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.കെ.ഹരിദാസ്, ഇ.വി.ഗണേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: