ഇടുക്കി: മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രാജാക്കാടിന് സമീപത്തെ പൊന്മുടി ജലസംഭരണിയുടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി.
മഹാപ്രളയത്തില്‍ പന്നിയാര്‍ പവര്‍ഹൗസ് തകര്‍ന്നതിനെ തുടര്‍ന്ന് ഉല്‍പ്പാദനം നിലച്ചതോടെ 15 മുതല്‍ ഇവിടെ നിന്ന് 11,000 ലിറ്റര്‍ വെള്ളം സെക്കന്‍ഡില്‍ തുറന്ന് വിട്ടിരുന്നു. വീണ്ടും ജലനിരപ്പ് ഉയര്‍ന്നതോടെയാണ് കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇന്നലെ രാവിലെ മുതല്‍ 45,000 ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ ഡാമിന് പുറത്തേക്ക് ഒഴുകിയത്.
സ്പില്‍വേയിലെ റേഡിയല്‍ ഷട്ടറുകള്‍ രണ്ടെണ്ണം 15 സെ.മീ. വീതമാണ് തുറന്നിരിക്കുന്നത്. പരമാവധി സംഭരണശേഷി 707.75 മീറ്റര്‍ ആണെന്നിരിക്കെ ഇന്നലെ രാവിലെ ഏഴിന് ഇത് 707.55 വരെ എത്തിയിരുന്നു.
ഡാം സേഫ്ടി കല്ലാര്‍കുട്ടി സബ്ഡിവിഷന് കീഴില്‍ വരുന്ന ആനയിറങ്കല്‍, മാട്ടുപ്പെട്ടി, കുണ്ടള, കല്ലാര്‍കുട്ടി, ഹെഡ് വര്‍ക്ക്സ് ഡാമുകളും നിറഞ്ഞ് കിടക്കുകയാണ്.
സാധാരണ തുലാവര്‍ഷത്തില്‍ മാത്രം നിറയുന്ന പൊന്മുടി ഡാമിന്റെ ലിങ്ക് ഡാമായ ആനയിറങ്കല്‍ കൂടി തുറക്കേണ്ടി വന്നാല്‍ സ്ഥിതിഗതികള്‍ വഷളാക്കും എന്ന് മനസ്സിലാക്കിയാണ് ഡാം സേഫ്ടി വിഭാഗത്തിന്റെ ഈ നീക്കം. 1207.02 മീറ്റര്‍ സംഭരണ ശേഷിയുള്ള ഇവിടെ നിലവില്‍ 1206.21 മീറ്റര്‍ വെള്ളം ഉണ്ട്.
1758.696 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള കുണ്ടളയില്‍ നിലവില്‍ 1758.3 മീറ്റര്‍ വെള്ളം ഉണ്ട്. 1599.59 മീറ്റര്‍ പരമാവധി സംഭരണ ശേഷിയുള്ള മാട്ടുപ്പെട്ടിയില്‍ ഇത് 1598.6 ആണ്.
കുണ്ടള തുറന്നാല്‍ മാട്ടുപ്പെട്ടിയിലും പിന്നീട് ഇത് ഹെഡ് വര്‍ക്ക്സ് ഡാമിലുമാണ് എത്തുക. ഇവിടെനിന്നാണ് പള്ളിവാസല്‍ പദ്ധതിയുടെ ഉല്‍പ്പാദനം നടക്കുന്നത്. പിന്നീട് ഈ വെള്ളം ചെങ്കുളത്തും തുടര്‍ന്ന് കല്ലാര്‍കുട്ടിയിലും എത്തും. കല്ലാര്‍കുട്ടിയില്‍ തന്നെയാണ് ആനയിറങ്കല്‍, പൊന്മുടി സംഭരണികളുടെ വെള്ളം എത്തുന്നത്. ഇവിടെനിന്ന് ലോവര്‍ പെരിയാറിലും വെള്ളം എത്തും.
വൈകിട്ട് വിവരം ലഭിക്കുമ്പോള്‍ 74 ശതമാനമാണ് ലോവര്‍ പെരിയാറിലെ ജലശേഖരം. ട്രാഷ് റാക്ക് തകര്‍ന്ന് ഉല്‍പ്പാദനം നിലച്ച ഇവിടെ ഞായറാഴ്ച മുതലാണ് ഉത്പാദനം പുനരാരംഭിച്ചത്.
1.48 ദശലക്ഷം യൂണിറ്റായിരുന്നു തിങ്കളാഴ്ചത്തെ ഉത്പാദനം. 176 മെഗാവാട്ട് വൈദ്യുതിവരെ പവര്‍ഹൗസില്‍ നിന്ന് നിലവില്‍ വിതരണം ഉണ്ട്.
ഇടുക്കിയില്‍ 2386.98 അടിയാണ് ജലനിരപ്പ്, 81.65 ശതമാനം. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ ഉല്‍പ്പാദനം കുറച്ച് വരികയാണ് ബോര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: