ന്യൂദല്‍ഹി: ഇന്ത്യാ വിരുദ്ധ, ചൈനീസ് അനുകൂല നിലപാടുകള്‍ എടുത്തിരുന്ന മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീന്റെ തോല്‍വി ഇന്ത്യക്ക് ഗുണകരം. ഇന്ത്യയെ അനുകൂലിച്ചിരുന്ന ഇബ്രാഹിം സോലിഹാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായിരുന്ന സോലിഹിനെ ഇന്ത്യ അഭിനന്ദിച്ചു.
വിജയത്തില്‍ സോലിഹിനെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. അധികം വൈകാതെ തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹത്തിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കരുതുന്നു. ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള രണ്ടു വര്‍ഷത്തെ അസ്വസ്ഥമായ ബന്ധം കഴിഞ്ഞുവെന്നും ഉഭയകക്ഷി ബന്ധത്തില്‍ ഇതോടെ പുതിയ അധ്യായം തുറന്നുവെന്നുമാണ് ഇന്ത്യ കരുതുന്നത്.
സോലിഹിന് 1,34,616 വോട്ടും അബ്ദുള്ള യാമീന് 96,132 വോട്ടുമാണ് ലഭിച്ചത്. മൊത്തം 230748 വോട്ടാണ് പോള്‍ ചെയ്തത്. സോലിഹിന് 58.3 ശതമാനം വോട്ടും യാമീന് 41.7 ശതമാനം വോട്ടും.
ഇന്ത്യയോട് എതിര്‍പ്പുള്ള യാമീന് ചൈനക്കൊപ്പം നിന്നത് ഇന്ത്യക്ക് രാജ്യസുരക്ഷയില്‍ പോലും ആശങ്കകള്‍ ഉണ്ടാക്കിയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്ര പ്രധാന സ്ഥലമായ മാലദ്വീപില്‍ ചൈനയ്ക്ക് താവളമൊരുക്കാനും യാമീന് സഹായിച്ചിരുന്നു. ഇത് ഇന്ത്യക്ക് വലിയ ഭീഷണിയുമായി. യാമീന്റെ കാലാവധി നവംബര്‍ 17നാണ് കഴിയുക. അന്ന് സോലിഹ് ചുമതലയേല്‍ക്കും.
അധികാര ഭ്രാന്തനായ യാമീന് ഫെബ്രുവരി അഞ്ചിന് രാജ്യത്തെ നിയമസംവിധാനങ്ങള്‍ മരവിപ്പിക്കുകയും സുപ്രീം കോടതി ജഡ്ജിമാരെ വരെ തടവിലാക്കുകയും ചെയ്തിരുന്നു. മുന്‍ പ്രസിഡന്റ് മാമൂണ്‍ ഗയൂം അടക്കം അനവധി രാഷ്ട്രീയ നേതാക്കളയെും യാമീന് തടവിലാക്കി. ഇന്ത്യയ്ക്കെതിരെ നിലപാട് എടുത്ത യാമീന് ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള വിസ റദ്ദാക്കി, മാലദ്വീപിന് സമ്മാനിച്ചിരുന്ന ഹെലിക്കോപ്ടര്‍ മടക്കിയെടുക്കാന്‍ യാമീന് ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നകന്ന് ചൈനക്കും സൗദിക്കും അനുകൂലമായ നിലപാട് എടുത്തതോടെ ചൈന മാലിയില്‍ റിസോര്‍ട്ടുകള്‍ പണിതു, അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വന്‍തോതില്‍ പണം മുടക്കി. മാലിയിലെ ഏഴ് ദ്വീപുകളില്‍ അവര്‍ അവരുടെ സൈനിക സാന്നിധ്യം അറിയിച്ചു. അങ്ങനെ ക്രമണേ ഇന്ത്യയെ മേഖലയില്‍ നിന്ന് തുരത്താനായിരുന്നു പരിപാടി. ഇന്ത്യക്ക് പ്രധാനപ്പെട്ട ഈ കടല്‍മേഖലയുടെ നിയന്ത്രണം മാലദ്വീപിന്റെ സഹായേത്താടെ പിടിച്ചെടുക്കാനായിരുന്നു ചൈനയുടെ പരിപാടി.
സോലിഹ് അധികാരത്തില്‍ വരുന്നതോടെ മാലദ്വീപിന്റെ ഈ ചാഞ്ചാട്ടം മാറും. സോലിഹ് ഇന്ത്യയുടെ സുരക്ഷാ പ്രശ്നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കും. എങ്കിലും ചൈന പൂര്‍ണ്ണമായും ഈ മേഖലയില്‍ നിന്ന് മാറില്ല. കാരണം മാലദ്വീപിന്റെ വിദേശക്കടത്തില്‍ 70 ശതമാനവും ചൈനയില്‍ നിന്നുള്ളതാണ്. ഇവിടുത്തെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക് ചൈന വന്‍തോതില്‍ പണം ഇറക്കിയിട്ടുമുണ്ട്. എങ്കിലും തന്ത്രപരമായി ഇന്ത്യക്ക് ഈ അധികാരക്കൈമാറ്റം നല്ലതാണ്. വരും നാളുകളില്‍ ഇന്ത്യ പുതിയ സമീപനമാകും മാലിയോട് കൈക്കൊള്ളുക, ഇന്ത്യ അവരെ സംബന്ധിച്ച് ഉദാരമനസ്ക്കരായ അയല്‍ക്കാരായി മാറും. മുഴുവന്‍ ഉപഭോക്തൃവസ്തുക്കള്ക്കും ചികില്‍സക്കും അടക്കം അവര്‍ ഇന്ത്യയെയാണ് കാലങ്ങളായി ആശ്രയിക്കുന്നത്. ഇന്ത്യ വരും നാളുകളില്‍ അവര്‍ക്ക് കൂടുതല്‍ സഹായങ്ങളും സൗകര്യങ്ങളും നല്‍കും. ഉന്നതതല കേന്ദ്രസംഘം വരും നാളുകളില്‍ മാലദ്വീപ് സന്ദര്‍ശിച്ചേക്കും.
മോദി അഭിനന്ദിച്ചു
മാലദ്വീപിന്റെ പുതിയ പ്രസിഡന്റായ ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അദ്ദേഹത്തെ മോദി ദല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: