ന്യൂദല്‍ഹി: വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ 5,700 കോടി രൂപയോളം ബാങ്ക് വായ്പ എടുത്ത് നൈജീരിയയിലേക്ക് മുങ്ങിയ വദോദരയിലെ സ്റ്റെര്‍ലിങ്ങ് കമ്പനി ഉടമകള്‍ക്ക് യുപിഎ സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
2004-2012 കാലത്താണ് ഈ മരുന്നു കമ്പനിക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഇത്രയധികം വായ്പകള്‍ അനുവദിച്ചത്. കേന്ദ്രത്തിലെ അധികാര കേന്ദ്രങ്ങളോട് അത്രയടുത്ത ബന്ധമായിരുന്നു കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ഗഗന് ധവാനുണ്ടായിരുന്നതെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍.
അഴിമതിക്കുറ്റം ചുമത്തി സിബിഐയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് കഴിഞ്ഞവര്‍ഷം വദോദരയിലെ സ്റ്റെര്‍ലിങ് ബയോടെക് മരുന്നു കമ്പനിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മരുന്നു കമ്പനി ഉടമ നിതിന്‍ സന്ദേസര, സഹോദരന് ചേതന്‍ സന്ദേസര, ഭാര്യ ദീപ്തി ബെന്‍ എന്നിവര്‍ കേസെടുക്കും മുമ്പ് നൈജീരിയയിലേക്ക് കടന്നിരുന്നു. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് നിലവിലുണ്ട്.
എന്നാല്‍ കമ്പനിയുടെ മറ്റു ഡയറക്ടര്‍മാരായ ഗഗന് ധവാന് അടക്കം മൂന്നുപേര്‍ അറസ്റ്റിലായി. കഴിഞ്ഞ ജൂണില്‍ കമ്പനിയുടെ 4,700 കോടി രൂപ വരുന്ന മുഴുവന്‍ ആസ്തികളും എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ മരുന്നു കമ്പനി നൈജീരിയയില്‍ വാങ്ങിയ ഓയില്‍ റിഗ്ഗുകളും ബാര്‍ജുകളും കണ്ടുകെട്ടാന്‍ നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായവും എന്‍ഫോഴ്സ്മെന്റ് തേടിക്കഴിഞ്ഞു. വായ്പാ തട്ടിപ്പില്‍ യാതൊരു തരത്തിലും രക്ഷയില്ലെന്ന് ഉറപ്പായതോടെയാണ് കേസിലെ പ്രധാന പ്രതികള്‍ നൈജീരിയയിലേക്ക് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: