തിരുവനന്തപുരം: ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു ആവശ്യപ്പെട്ടു. പ്രകൃതി സംരക്ഷണവേദിയുടെ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉരുള്‍പൊട്ടലും, മലയിടിച്ചിലും, പാറവീഴ്ചയും സൂചിപ്പിക്കുന്നത് പശ്ചിമഘട്ടത്തെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നുണ്ടെന്നാണ്. സംസ്ഥാനത്തിന്റെ നിലനില്‍പ്പ് പശ്ചിമഘട്ട സംരക്ഷണത്തിലൂടെ മാത്രമേ സാധ്യമാകൂ. അതിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ചുള്ള വികസനനയം നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന ക്വാറി ലോബിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടാണ്. കള്ളപട്ടയം നല്കി സംഘടിത മതവിഭാഗങ്ങള്‍ക്ക് മലകള്‍ കയ്യേറാന്‍ വിട്ടുനല്‍കി. പ്രളയം എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. തണ്ണീര്‍തട സംരക്ഷണനിയമത്തിന്റെ ഭേദഗതി പുനഃപരിശോധിക്കണം. കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ പരിഷ്കരിച്ച് പ്രകൃതി സൗഹൃദമാക്കണമെന്നും ആര്.വി. ബാബു ആവശ്യപ്പെട്ടു.
പ്രകൃതിസംരക്ഷണ വേദി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പി. സുധാകരന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്, സന്ദീപ് തമ്പാനൂര്‍, വഴയില ഉണ്ണി, നെടുമങ്ങാട് ശ്രീകുമാര്‍, കെ. പ്രഭാകരന്, ശിവശങ്കരപിള്ള, തിരുവന്തപുരം നഗരൂര്‍ പഞ്ചായത്തില്‍ ക്വാറികള്‍ക്ക് എതിരെ സമരം ചെയ്യുന്ന വീട്ടമ്മമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: