തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും അരക്കോടി രൂപ തട്ടിയെടുത്ത് സ്വകാര്യ സ്ഥാപനത്തിന് നല്കിയ കേസില്‍ ഡെപ്യൂട്ടി കളക്ടറടക്കം നാല് പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. ഡിസംബര്‍ 12ന് പ്രതികള്‍ ഹാജരാകാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
ജില്ലാ കളക്ടറേറ്റിലെ ഇലക്ഷന് സെല്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്. ബിജു, ഇലക്ഷന് സെല്‍ ജൂനിയര്‍ സൂപ്രണ്ട് എസ്. രമേശ്, സീനിയര്‍ ക്ലാര്‍ക്ക് എസ്.എസ്. സന്തോഷ് കുമാര്‍, കൈതമുക്കില്‍ സെലിട്രോണിക്സ് എന്ന പേരില്‍ വീഡിയോ ചിത്രീകരണ സ്റ്റുഡിയോ നടത്തുന്ന വി. രവീന്ദ്രകുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
തിരുവനന്തപുരം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു സംബന്ധമായ വീഡിയോ ചിത്രീകരണം നടത്തുന്നതിന് 2014 മാര്‍ച്ച് നാലിന് ദിനപ്പത്രത്തില്‍ ടെണ്ടര്‍ വിജ്ഞാപനം നല്കി. എട്ടു ക്വട്ടേഷനുകള്‍ ലഭിച്ചു. യൂണിറ്റൊന്നിന് 2,874 രൂപ ക്വോട്ട് ചെയ്ത സെലിട്രോണിക്സ് സ്ഥാപനത്തിന് ടെണ്ടര്‍ അനുവദിച്ചു. ചിത്രീകരണം പൂര്‍ത്തീകരിച്ച ശേഷം ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ 87 ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും 857 ഡിവിഡികളുമാണ് ഹാജരാക്കിയത്. നിയമാനുസരണം 1140 യൂണിറ്റിനുള്ള 32,76,360 രൂപയാണ് നല്‍കേണ്ടത്.
എന്നാല്‍ 3,051 യൂണിറ്റിനുള്ള തുകയായ 85,65,037 രൂപ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനുവദിച്ച് കൊടുത്തു. ഉദ്യോഗസ്ഥരായ പ്രതികള്‍ സ്ഥാപന ഉടമയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും ഔദ്യോഗിക ദുരുപയോഗത്തിലൂടെ വിശ്വാസ വഞ്ചന നടത്തിയെന്ന് വിജിലന്‍സ് ഡിവൈഎസ്പി അബ്ദുള്‍ വഹാബ് നല്കിയ കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: