കോഴിക്കോട്: താന്‍ ഫെമിനിസ്റ്റോ കമ്മ്യൂണിസ്റ്റോ അല്ല, മറിച്ച് ഹ്യൂമനിസ്റ്റാണെന്ന് ജ്ഞാനപീഠം ജേതാവും സാഹിത്യകാരിയുമായ പ്രതിഭാ റായ്. സ്ത്രീപുരുഷന്മാരെ തുല്യരായി കാണുകയാണ് വേണ്ടത്. ഫെമിനിസമെന്നാല്‍ പുരുഷവിദ്വേഷമെന്ന് കരുതുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് ടിബിഎസില് പൂര്‍ണ പബ്ലിക്കേഷന്‍സ് സംഘടിപ്പിച്ച സംവാദത്തില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു പ്രതിഭാ റായ്.
സ്ത്രീകള്‍ക്ക് ആഭ്യന്തരശക്തി കൂടുതലാണ്. സ്ത്രീകളില്‍ നിന്നാണ് സംസ്കാരം വികസിക്കുന്നത്. സ്ത്രീയെയും പ്രകൃതിയെയും ആരാധിക്കുന്നതാണ് നമ്മുടെ ദേശീയപാരമ്പര്യം. അനേകം വൈവിധ്യങ്ങളുണ്ടെങ്കിലും അതില്‍ നമുക്ക് ഏകത്വം ദര്‍ശിക്കാനാകും. മനുഷ്യവികാരം എല്ലായിടത്തും ഒരുപോലെയാണ്. കരച്ചിലിനും ചിരിക്കും ഒരു ഭാഷയേ ഉള്ളൂ. അത് സ്നേഹത്തിന്റെ ഭാഷയാണ്. തന്റെ രചനകളിലെ കഥാപാത്രങ്ങളെല്ലാം ഒരളവുവരെ താന്‍ തന്നെയാണ്. എന്തിനെക്കുറിച്ച് എഴുതുന്നുവോ എഴുത്തുകാരന് അതായി മാറും. താനും അങ്ങനെ തന്നെയെന്നും അവര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ ബാല്യ, കൗമാര സാഹിത്യങ്ങളിലൂടെ കടന്നുപോകണം. സ്മാര്‍ട്ട് ഫോണുകളുടെയും ടാബ്ലറ്റുകളുടെയും പുറകെ അധികം പോകരുത്. പുസ്തകവായന പരമാവധി പ്രോത്സാഹിപ്പിക്കണം. എല്ലാറ്റിലും നന്മ ദര്‍ശിക്കാന്‍ കഴിയണം. പരാതികളും പരിഭവങ്ങളും മാത്രം പറഞ്ഞ് ജീവിതം വ്യര്‍ഥമാക്കാതെ സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: