കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ആരോഗ്യപദ്ധതിയോട് കേരള സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ആപത്കരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. സര്‍വരംഗത്തും പരാജയപ്പെട്ട കേരള സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ശാപമായിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയോട് സഹകരിക്കില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു പകരം വല്ല പദ്ധതിയുമുണ്ടോയെന്ന് സംസ്ഥാനസര്‍ക്കാര്‍ പറയണം. സമ്പന്നര്‍ക്കും ഉന്നതര്‍ക്കും അമേരിക്കയിലും മറ്റും പോയി ചികിത്സിക്കാം. പക്ഷേ ഹതഭാഗ്യരായ സാധാരണക്കാര്‍ എന്തുചെയ്യും? നടപ്പാക്കിയാല്‍ മോദിക്ക് രാഷ്ട്രീയലാഭം ഉണ്ടാകുമോ എന്ന അന്ധമായ രാഷ്ട്രീയവിരോധം മുന്‍നിര്‍ത്തി സംസ്ഥാനസര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കുകയാണ്. ദാരിദ്ര്യത്തെക്കാള്‍ ഭയാനകമാണ് രോഗാവസ്ഥ. നിലപാട് തിരുത്തി ആയുഷ്മാന്‍ ആരോഗ്യപദ്ധതി നടപ്പാക്കിയില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
26നും 27നും കൊച്ചിയില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കും. 27ന് ചേരുന്ന യോഗം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ആശങ്ക സൃഷ്ടിക്കുന്ന രാഷ്ട്രീയകുപ്രചാരണം സിപിഎമ്മും കോണ്‍ഗ്രസും ഉപേക്ഷിക്കണം. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാല്‍ മാത്രമേ നിലനില്ക്കാനാകൂ എന്ന നിലയിലാണ് കോണ്‍ഗ്രസ്. 2019 ല്‍ കേരളത്തില്‍ നിന്ന് 12 സീറ്റെങ്കിലും ജയിച്ചാല്‍ മാത്രമേ സിപിഎമ്മിന് ദേശീയ രാഷ്ട്രീയ കക്ഷിയെന്ന പദവി നിലനിര്‍ത്താനാകൂ. ഇന്ധനവില കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ സെക്രട്ടറി സി. അമര്‍നാഥ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: