ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ, ആ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസ സഭയിലെ അംഗമായ ഒരു സന്യാസിനി കുറവിലങ്ങാട്ട് പോലീസ് സ്റ്റേഷനില്‍ നല്കിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയും കോടതി പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്ത സംഭവം കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലായിരുന്നു.
കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ ശരിതെറ്റുകളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നു കെസിബിസി കരുതുന്നു. കേസിന്റെ തുടരന്വേഷണവും വിചാരണയും, നിഷ്പക്ഷമായും സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാകാതെയും നടക്കണം. കോടതിയില്‍ സത്യം തെളിയുമെന്നും കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടുമെന്നും, കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇക്കാര്യത്തില്‍ സമ്പൂര്‍ണ്ണമായ നീതി നടപ്പിലാകണം. ആരോപണം ഉന്നയിച്ച വ്യക്തിയുടെയും ആരോപണവിധേയന്റെയും ആത്മാഭിമാനത്തെയും മനുഷ്യാന്തസ്സിനെയും അവഹേളിക്കുന്നതിന് ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ നീതിക്കും മനുഷ്യത്വത്തിനും നിരക്കുന്നതല്ല എന്നും വിസ്മരിക്കരുത്.
ഈ കേസിന്റെ മറവില്‍ കത്തോലിക്കാ സഭയോടു വിരോധമോ, അസൂയയോ ഉള്ള ചിലരും ചില മാധ്യമപ്രവര്‍ത്തകരും സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തരും ചേര്‍ന്ന് കത്തോലിക്കാ സഭയെ ബലഹീനമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഒരു വ്യക്തിക്കെതിരെയുള്ള ആരോപണത്തിന്റെ പേരില്‍ സഭയെ മുഴുവന്‍ അധിക്ഷേപിക്കുന്നത് ശരിയല്ല. ഇന്ത്യയിലെ പ്രശസ്തനായ ഒരു മാധ്യമപ്രവര്ത്തകന് സഹപ്രവര്‍ത്തകയുടെ ലൈംഗികപീഡനാരോപണത്തിന്റെ പേരില്‍ ജയിലിലായപ്പോള്‍ മാധ്യമപ്രവര്‍ത്തകരെയെല്ലാം ആരും അടച്ചാക്ഷേപിച്ചില്ല.
കേരളത്തിലെ ഒരു മന്ത്രിക്ക് ലൈംഗിക പീഡനാരോപണത്തിന്റെ പേരില്‍ രാജിവയ്ക്കേണ്ടി വന്നപ്പോള്‍ മുഴുവന്‍ മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും ആരും കുറ്റപ്പെടുത്തിയില്ല. ഒരു സുപ്രീം കോടതി ജഡ്ജിക്കെതിരെ ലൈംഗിക പീഡന ആരോപണമുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനം അദ്ദേഹം രാജിവയ്ക്കേണ്ടിവന്നപ്പോള്‍ സുപ്രീംകോടതി ജഡ്ജിമാരെയോ ജുഡീഷ്യറിയെയോ പൊതുവായി ആരും അക്രമിച്ചില്ല. എന്നാല്‍ കത്തോലിക്കാ ബിഷപ്പിനെതിരെ ലൈംഗിക പീഡനാരോപണം ഉണ്ടായപ്പോള്‍, അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ കത്തോലിക്കാ സഭയെയും ബിഷപ്പുമാരെയും പൊതുവായും ആക്രമിക്കുകയായിരുന്നു. ഇത് അനീതിയാണ്.
സഭയിലെ അച്ചടക്കവും അധികാരികളോടുള്ള വിധേയത്വവും തകര്‍ത്ത്, സഭയ്ക്കുള്ളിലെ ഐക്യവും കെട്ടുറപ്പും നശിപ്പിച്ച് അരാജകത്വം വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
കുമ്പസാരം പോലുള്ള കൂദാശപോലും ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍ വിശ്വാസ തീക്ഷ്ണതയുള്ള ലക്ഷക്കണക്കിന് വിശ്വാസികളും വിശുദ്ധ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് സമര്‍പ്പിതരും, ത്യാഗപൂര്‍ണ്ണമായ സേവനം ചെയ്യുന്ന നൂറുകണക്കിന് വൈദികരും മെത്രാന്മാരുമുള്ള ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക് ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്തുണ്ട്.
തെറ്റുകള്‍ തിരുത്തുന്നതിനും കുറവുകള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ സംവിധാനങ്ങള്‍ സഭയ്ക്കുള്ളില്‍ ഉണ്ടാവുകയും ചെയ്യും. ഈ കേസില്‍ ഉള്‍പ്പെട്ടവരുടെ ആരോപണ-പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ആരെയും വിധിക്കാതെയും ആരെയും സംരക്ഷിക്കാതെയും നിക്ഷിപ്തമായ പോലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കെസിബിസി ആദ്യം മുതല്‍ എടുത്തത്. സത്യം വ്യക്തമായി അറിയാതെ അനുകൂലമായോ പ്രതികൂലമായോ നിലപാടു സ്വീകരിക്കാന്‍ കഴിയില്ല. സുപ്രീം കോടതിതന്നെ നിയമവിരുദ്ധമെന്ന് പറഞ്ഞിട്ടുള്ള മാധ്യമ വിചാരണയ്ക്ക് പകരം, നിയമവാഴ്ച അനുശാസിക്കും വിധം പോലീസ് അന്വേഷണവും കോടതി വിചാരണയും നടക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരിയായ സന്യാസിനി, സഭാ നിയമപ്രകാരം അധികാരമുള്ളവര്‍ക്ക് നല്കിയ പരാതിയിന്മേല് എത്രയും വേഗം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെസിബിസി അറിയിച്ചിരുന്നു. സന്യാസിനിയുടെ ആരോപണം പോലീസിന്റെയും കോടതിയുടെയും പരിഗണനയിലിരിക്കുമ്പോള്‍ പ്രസ്തുത ആരോപണത്തിന്റെ പേരില്‍ സഭാധികാരികള്‍ തിടുക്കത്തില്‍ നടപടിയെടുക്കുന്നത് ഉചിതമായിരുന്നില്ല.
എങ്കിലും പോലീസ് അന്വേഷണം അവസാനിക്കാന്‍ കാത്തു നില്‍ക്കാതെ, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ രൂപതയുടെ ഭരണചുമതലയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തിക്കൊണ്ടുള്ള നടപടി അതിനധികാരമുള്ളവര്‍ കൈക്കൊണ്ടിട്ടുണ്ട്. സന്യാസിനി ചുമതലപ്പെട്ടവര്‍ക്ക് പരാതി നല്കിയപ്പോള് സഭ ന്യായമായ സമയത്തിനുള്ളില്‍ ഉചിതമായ നടപടിയെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പരാതിക്കാരിക്ക് സഭയില്‍ നിന്നും നീതി ലഭിച്ചില്ല എന്ന ആരോപണത്തില്‍ കഴമ്പില്ല.
ഫാ. വര്‍ഗീസ് വള്ളിക്കാട്ട്
(ഡപ്യൂട്ടി സെക്രട്ടറി ജനറല്‍,
കെസിബിസി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: