ദിവസവും രോഗികളുടെ എണ്ണം പെരുകുമ്പോള്‍ ആതുര സേവനത്തിന്റെ മറവിലെ ആശുപത്രി കച്ചവടം തകൃതിയില്‍ നടക്കുകയാണ്. വിഷാംശം ചേര്‍ന്ന ആഹാരങ്ങള്‍ മാത്രം കഴിക്കാന്‍ വിധിക്കപ്പെട്ട മലയാളിയെ മാരക രോഗങ്ങള്‍ കവര്‍ന്നെടുക്കുന്ന ഗുരുതര സാഹചര്യത്തിലാണ് കച്ചവട താല്‍പ്പര്യവുമായി സ്വകാര്യ ആശുപത്രികള്‍ സജീവമാകുന്നത്. ഇത്തരം ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ രോഗം നിര്‍ണ്ണയിക്കാനുള്ള സംവിധാനങ്ങളോ വിദഗ്ദ്ധരായ ഡോക്ടര്‍മാരോ ഇല്ല.
പല ആശുപത്രികളിലും സൂപ്പര്‍ സ്പെഷ്യാല്‍റ്റി ആശുപത്രികളില്‍ പേരെടുത്ത ഡോക്ടര്‍മാരെ ആഴ്ചയില്‍ ഒരു ദിവസം പരിശോധനക്ക് എത്തുന്ന തരത്തില്‍ വന്‍ തുക നല്കി എത്തിക്കും. ഇവരുടെ പരസ്യ ബോര്‍സുകളും പ്രത്യക്ഷമാകുന്നതോടെ ഈ ആശുപത്രികളിലേക്ക് ഈ ദിവസങ്ങളില്‍ രോഗികളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. എന്നാല്‍ മറ്റ് സമയങ്ങളില്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് പ്രഗത്ഭരായ ഡോക്ടര്‍മാരില്ല. പ്രാക്റ്റീസ് (പരിശീലനം) ചെയ്യുന്ന യുവ ഡോക്ടര്‍മാരാകും ഈ സമയങ്ങളില്‍ ചികിത്സിക്കുന്നത്.
അത്യാഹിതമായി എത്തുന്ന രോഗികളുടെ രോഗം നിര്‍ണ്ണയിക്കാനാവാതെ രോഗികളുടെ സ്ഥിതി ഗുരുതരമാകുന്ന സാഹചര്യം നിത്യവും ഉണ്ടാവുന്നുണ്ട്. ഇത്തരം സ്വകാര്യ ആശുപത്രികളില്‍ അത്യാഹിതമായി എത്തുന്ന രോഗികളെ രക്ഷിക്കുവാനുള്ള സംവിധാനമില്ലെങ്കിലും അവരെ മെഡിക്കല്‍ കോളേജ് പോലുള്ള വിദഗ്ദ്ധ സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് പറഞ്ഞു വിടാതെ ഇവര്‍തന്നെ ഭാഗ്യപരീക്ഷണം നടത്തുന്നു.
രോഗിയുടെ ഭാഗ്യം കൊണ്ടും ആയുസ്സിന്റെ ബലം കൊണ്ടും രക്ഷപെട്ടാല്‍ രണ്ടു ലക്ഷത്തില്‍ കുറയാതെയുള്ള ബില്ലും രോഗിക്ക് സ്വന്തമാകും. ഈ തുക അടക്കാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ടവര്‍ ഇത്തരം ആശുപത്രികളുടെ വലയില്‍ വീഴുകയും ബ്ലെയിഡുകാരില്‍ നിന്നും വലിയ പലിശക്ക് പണം കടമെടുത്ത് ബില്ലടച്ച് ആശുപത്രികളില്‍ നിന്നും ഇറങ്ങി പോകുന്ന സ്ഥിതിയുമാണുള്ളത്. ഈ കൊള്ളക്കെതിരെ ഏകീകൃതമായ ഒരു ചികിത്സാഫീസും മതിയായാ ചികാത്സാ സംവിധാനങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു.
പി.സി.രാജേഷ്, കടുത്തുരുത്തി
കാടിന്റെ മക്കളോടും കനിവ് വേണം
കഴിഞ്ഞ മാസം കേരളത്തിലുണ്ടായ മഹാ പ്രളയത്തില്‍ അകപ്പെട്ടവരില്‍ നമ്മുടെ ആദിവാസി സമൂഹവും ഉണ്ടായിരുന്നു. സംസ്ഥാനത്ത് അടിയാര്, ആളാര്, ഇരുളര്‍, ഊരാളി, കാടര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട പ്രധാന ആദിവാസി വിഭാഗങ്ങള്‍ എല്ലാം തന്നെ അധിവസിക്കുന്നത് വയനാട്, മലപ്പുറം, ഇടുക്കി, പാലക്കാട് തുടങ്ങിയ ജില്ലകളിലെ വന മേഖലകളിലായാണ്. ഈ ജില്ലകളെ തന്നെയായിരുന്നു പ്രളയം കൂടുതലായി ബാധിച്ചതും. മുഖ്യമായും കാടിനുള്ളില്‍ കൃഷിചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചും വനത്തിനുള്ളില്‍ വേട്ടയാടിയുമാണ് ആദിവാസികള്‍ കഴിയുന്നത്.
നാടിനെ ബാധിച്ച പ്രളയ ജലം കൂടുതലായി ഒഴുകിയെത്തിയത് കാടിനുള്ളില്‍ നിന്നായിരുന്നു എന്നത് നാടിനെക്കാള്‍ പ്രളയം ബാധിച്ചിരിക്കുക കാടിനുള്ളിലായിരിക്കും എന്നത് വ്യക്തമാക്കുന്നു. പ്രളയ വേളയില്‍ നമ്മുടെ കര-വ്യോമ സേനയുടെ സഹായത്താല്‍ ആദിവാസികള്‍ക്ക് ഭക്ഷണ സാധങ്ങള്‍ ഉള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ആദിവാസികളെ ക്യാമ്പുകളിലേക്ക് എത്തിക്കുവാനോ പിന്നീടുള്ള ദിവസങ്ങളില്‍ കാടിനുള്ളില്‍ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യുവാനോ എത്രത്തോളം കഴിഞ്ഞു എന്നതും നാം ചിന്തിക്കേണ്ടതായ ഒരു വസ്തുതയാണ്.
പ്രളയ ബാധിതര്‍ക്ക് ആദ്യഘട്ട ധന സഹായമായി 10000 രൂപ ഗവണ്മെന്റ് നല്കി എന്ന പ്രസ്ഥാവനകള്‍ ബാക്കിയാകുമ്പോള്‍ എത്ര ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെട്ടു എന്നതും പരിശോധിക്കേണ്ടതായ മറ്റൊരു വസ്തുതയാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്ത തങ്ങള്‍ ഏത് വില്ലേജ് പരിധിയില്‍ വരുന്നു എന്നറിയാത്ത ആദിവാസികള്‍ക്ക് ഇത്തരത്തില്‍ സഹായം നല്കാന് ഗവണ്മെന്റിന് കഴിയുകയില്ല. അനര്‍ഹരായ ഒരുപാടാളുകള്‍ ദുരിതാശ്വാസ സഹായം വാങ്ങിച്ചെടുക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ അര്‍ഹരായ ആദിവാസി സമൂഹം തങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയുടെ പേരില്‍ കഷ്ടത അനുഭവിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
ആയതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ഒരു നിശ്ചിത വിഹിതം ആദിവാസി വിഭാഗങ്ങള്‍ക്ക് ആദിവാസി മേഖലയില്‍ മാത്രമായി ചിലവഴിക്കാന്‍ വകയിരുത്തണം . അത് കൃത്യമായി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ഒരുക്കുവാന്‍ തന്നെ വിനിയോഗിക്കാനും ഗവണ്മെന്റ് തയ്യാറാകണം.
എനോയ്.സി, കൊല്ലം
അറവു മാലിന്യങ്ങള്‍ തള്ളുന്നത് തുടര്‍ക്കഥയാവുന്നു
ജനവാസ കേന്ദ്രങ്ങളില്‍ അറവു മാലിന്യങ്ങള്‍ തള്ളുന്നത് തുടര്‍ക്കഥയാവുന്നു. ദേശീയ പാതയുള്‍പ്പെടെയുള്ളവയുടെ വശങ്ങളില് ഇത്തരത്തില്‍ പ്ലാസ്റ്റിക്ക് ചാക്കുക്കെട്ടുകളിലാക്കിയാണ് പലയിടത്തും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇത് ജനജീവിതം തീര്‍ത്തും ദുഷ്ക്കരമാക്കുകയാണ്.
പല മേഖലകളിലും പ്രശ്നം പരിഹരിക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതൊന്നും പ്രാവര്‍ത്തികമായില്ല. പോലീസ് പരിശോധനയും കാര്യക്ഷമമല്ല. മാലിന്യങ്ങള്‍ ജനവാസ മേഖലയില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുവാന്‍ അധികൃതര്‍ തയ്യാറാകണം.
ഉണ്ണി, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: