ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായ, കേരളം ഉപേക്ഷിച്ച ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതിയില്‍ 24 മണിക്കൂറിനുള്ളില്‍ സഹായം ലഭിച്ചത് 1000 പേര്‍ക്ക്. ഒരു കുടുംബത്തിന് ഒരു വര്‍ഷം അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന, ലോകത്തെ ഏറ്റവും വലിയ ജനാരോഗ്യപദ്ധതി ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പദ്ധതി തുടങ്ങി 24 മണിക്കൂറിനുള്ളില്‍ ഹരിയാന, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ആസാം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നടക്കം ആയിരത്തിലേറെപ്പേര്‍ക്കാണ് ചികിത്സാച്ചെലവ് ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഗുണഭോക്താവ് ജാംഷഡ്പ്പൂരിലെ പൂനം മഹാതോയെന്ന യുവതിയാണ്. പ്രസവച്ചെലവാണ് അവര്‍ക്ക് ലഭിച്ചത്.
പത്തു കോടി കുടുംബങ്ങളിലായി കുറഞ്ഞത് 50 കോടി പേര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. പദ്ധതിയുടെ 98 ശതമാനം ഗുണഭോക്താക്കളെയും കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയില്‍ അംഗമാകേണ്ടവര്‍ക്ക് ഇതിന്റെ ഗുണങ്ങളും പ്രത്യേകതകളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്തുകളയച്ചു തുടങ്ങി. പദ്ധതിയില്‍ എങ്ങനെ അംഗമാകാം എന്നും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. കത്തുകളില്‍ ക്യൂ ആര് കോഡും തെരഞ്ഞെടുക്കപ്പെട്ട കുടുംബത്തിന്റെ വിശദ വിവരങ്ങളമുണ്ട്.
ഈ കത്ത് തന്നെ ആശുപത്രിയില്‍ കാണിച്ച് ചികിത്സാ സഹായം തേടാം. 40 ലക്ഷം കത്തുകള്‍ ഇപ്രകാരം അയച്ചുകഴിഞ്ഞു. ഇവ ആശുപത്രികളിലെ ആയുഷ്മാന്‍ ഭാരത് സഹായികള്‍ സ്കാന്‍ ചെയ്ത് ഗുണഭോക്താവിന്റെ വിശദ വിവരങ്ങള്‍ പരിശോധിക്കും, സേവനം ലഭ്യമാക്കും. mera.pmjay.gov.in എന്ന വെബ്സൈറ്റും 14555 എന്ന ഹെല്പ് ലൈനും തുടങ്ങിയിട്ടുണ്ട്. മുപ്പതു സംസ്ഥാനങ്ങളിലെ 445 ജില്ലകളിലാണ് പദ്ധതി തുടങ്ങിയത്. പതിനായിരത്തിലേറെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ഇതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: