കോഴിക്കോട്: ചിരിപ്പിച്ചും ചിന്തിപ്പിച്ചും കോഴിക്കോട്ടുകാരുടെ മനസ്സില്‍ നിറഞ്ഞ കെ.എന്‍. രാമദാസ് വൈദ്യരുടെ നീലഗിരി ലോഡ്ജ് ഓര്‍മയാകാന്‍ ഇനി ദിവസങ്ങള്‍. വൈദ്യരുടെ പേരിനൊപ്പം പ്രചരിച്ച പേരാണ് റെയില്‍വേ സ്റ്റേഷന് മുന്‍വശം ആനിഹാള്‍ റോഡിലുള്ള നീലഗിരി ലോഡ്ജിന്റേത്. വൈദ്യരുടെ അച്ഛന് കാളൂര്‍ ശ്രീകണ്ഠന് വൈദ്യരാണ് ലോഡ്ജ് സ്ഥാപിച്ചതെങ്കിലും ലോഡ്ജിന്റെ പേര് കോഴിക്കോടിനപ്പുറത്തേക്ക് കടന്നത് രാമദാസ് വൈദ്യരുടെ കാലത്താണ്.
തകഴി, ബഷീര്‍, എസ്.കെ. പൊറ്റക്കാട്, വി.കെ.എന്‍, ഒ.വി. വിജയന്, മലയാറ്റൂര്‍ രാമകൃഷ്ണന്, വയലാര്‍, എം.വി. ദേവന്, എം.ടി. വാസുദേവന്‍ നായര്‍, കാക്കനാടന്, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ പലപ്പോഴായി ലോഡ്ജില്‍ താമസിച്ചിട്ടുണ്ട്. പണിതീരാത്തവീട് എന്ന ചിത്രത്തിലെ നീലഗിരിയുടെ സഖികളെ ജ്വാലാമുഖികളേ… എന്ന ഗാനം ഇവിടെ ഇരുന്നാണ് വയലാര്‍ എഴുതിയതെന്ന് വൈദ്യര് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
നീലഗിരിയുടെ പരസ്യവാചകം സാമൂതിരി രാജാവിന്റെ പ്രജ രാമദാസ് വൈദ്യരാല് നടത്തപ്പെടുന്ന ലോഡ്ജ് (ക്ഷേത്രത്തോട് കൂടിയത്) എന്നായിരുന്നു. ലോഡ്ജിന് സമീപത്ത് ക്ഷേത്രമുണ്ടായിരുന്നു എന്നതാണ് ഇത്തരമൊരു പരസ്യത്തിന് കാരണം. വെള്ളം കുറച്ചു ഉപയോഗിക്കാന്‍ പല ലോഡ്ജുകാരും പറഞ്ഞിരുന്ന കാലത്ത് ധാരാളം വെള്ളം ഉപയോഗിച്ച് കുളിക്കാനായിരുന്നു വൈദ്യര് താമസക്കാര്‍ക്ക് നല്കിയ നിര്‍ദേശം. കെട്ടിടത്തിന്റെ ഉത്തരം താഴ്ന്ന ഭാഗങ്ങളില്‍, കിഴക്ക് സൂര്യനുണ്ട് തലതാഴ്ത്തി വണങ്ങി നടക്കുക അല്ലെങ്കില്‍ തലമുട്ടും എന്ന ബോര്‍ഡും വൈദ്യര് സ്ഥാപിച്ചിരുന്നു. നവദമ്പതികള്‍ക്കും യുവദമ്പതികള്‍ക്കും മാത്രമായി ലോഡ്ജിന്റെ ഒരു ഭാഗം കല്ല്യാണ്ഗിരി എന്നു പേരിട്ട് മാറ്റിവെച്ചിരുന്നു. മലയാറ്റൂരാണ് ഈ പേര് നിര്‍ദേശിച്ചതെന്നും വൈദ്യര് പറഞ്ഞിരുന്നു. മലയാറ്റൂര്‍ രണ്ട് ചിത്രങ്ങളും വരച്ചു നല്‍കിയിരുന്നു. ഇതില്‍ ഒരു ചിത്രം ഇന്നും കല്ല്യാണ്ഗിരിയുടെ ചുമരിലുണ്ട്.
1998 ഒക്ടോബര്‍ 22ന് വൈദ്യര് വിടപറഞ്ഞെങ്കിലും വൈദ്യരുടെ സ്മാരകമെന്നോണം ലോഡ്ജ് പ്രവര്‍ത്തിച്ചു. 24 മുറികള്‍ ഉണ്ടായിരുന്ന ലോഡ്ജില്‍ ദിവസവാടകയായി 75 മുതല്‍ 225 രൂപവരെയാണ് ഈടാക്കിയിരുന്നത്. വിശ്വനാഥന്, മധുസൂദനന്, പ്രേമവല്ലി എന്നിവരായിരുന്നു ലോഡ്ജിലെ ജീവനക്കാര്‍.
അപകടാവസ്ഥ കണക്കിലെടുത്താണ് ലോഡ്ജ് പൊളിക്കാന്‍ തീരുമാനിച്ചതെന്നും ഇവിടെ പുതിയ കെട്ടിടം പണിയുന്നതിന് കോര്‍പറേഷനില്‍ നിന്ന് അനുമതി ലഭിച്ചതായും വൈദ്യരുടെ മകന് ഡോ. മനോജ് കാളൂര്‍ പറഞ്ഞു. വൈദ്യരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി പരിശോധനാകേന്ദ്രവും വൈദ്യശാലയും സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: