കൊച്ചി: റാങ്ക് ലിസ്റ്റ് നിലനില്ക്കുമ്പോള്ത്തന്നെ അസിസ്റ്റന്റ് സെയില്സ്മാന് തസ്തികയില്‍ പിന്വാതില്നിയമനത്തിന് നീക്കം. കരാറുകാര്‍ക്ക് സ്വതന്ത്ര ചുമതല നല്‍കുന്നതിലൂടെ റാങ്ക് പട്ടികയിലുള്ളവര്‍ നോക്കുകുത്തികളാകുകയാണ്.
മാവേലി മെഡിക്കല്‍ സ്റ്റോറുകളില്‍ താല്‍ക്കാലികമായി നിയമിച്ചിരുന്ന ഫാര്‍മസിസ്റ്റുകളെ ചുമതലയേല്‍പ്പിക്കാനാണ് തത്ത്വത്തില്‍ തീരുമാനമായിരിക്കുന്നത്. എഎസ്എം(കാറ്റഗറി നമ്പര്‍ 222/ 2015) ഒഴിവുകള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്ന് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. സപ്ലൈകോയുടെ കീഴില്‍ 106 മെഡിക്കല്‍ ഷോപ്പുകളാണുള്ളത്. ഇവിടങ്ങളില്‍ നിയമിച്ചിരുന്ന സ്ഥിരം സെയില്സ്മാന്മാരെ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടാണ് കരാറുകാരെ ചുമതലയേല്‍പ്പിക്കുന്നത്. മറ്റ് ഔട്ട്ലെറ്റുകളിലേക്ക് ജോലിക്കാരെ മാറ്റുന്നതിനാല്‍ ഒഴിവുകളില്‍ കുറവുണ്ടാകുന്നുവെന്നും പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പറയുന്നു. അത് കൂടാതെ അയ്യായിരത്തിലധികം ഒഴിവുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്.
ആദ്യം 2100 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പിന്നീടത് 1688 ആയി നിജപ്പെടുത്തി. ഇപ്പോള്‍ ആയിരമാക്കി ചുരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ക്രമീകരണങ്ങള്‍ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം. എന്നാല്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് പട്ടികയിലുള്‍പ്പെട്ടവര്‍ പറയുന്നു. പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലെത്തിയവരെ തഴഞ്ഞ് അനര്‍ഹര്‍ക്ക് നിയമനം നല്‍കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: