ന്യൂദല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അയോഗ്യതയല്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവര് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണമെന്നും കോടതി ശുപാര്‍ശ ചെയ്തു. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെപ്പറ്റി ജനങ്ങളെ അറിയിക്കാന്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും കോടതി പുറത്തിറക്കി.
കുറ്റം ചുമത്തപ്പെട്ട രാഷ്ട്രീയക്കാരുടെ പാര്‍ട്ടികളിലെ അംഗത്വം റദ്ദാക്കാന്‍ പാര്‍ലമെന്റ് നടത്തുന്ന നിയമനിര്‍മാണത്തില്‍ വ്യവസ്ഥ ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകളിലെ കുറ്റം ചുമത്തപ്പെട്ടവര് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കാനും നിയമത്തില്‍ വ്യവസ്ഥ വേണം. സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികള്‍ മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുകയും വേണം. മൂന്നുതവണയെങ്കിലും മാധ്യമങ്ങളില്‍ പരസ്യം ചെയ്യണം. കേസുകളുടെ വിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ പാര്‍ട്ടികള്‍ക്ക് നല്‍കുകയും പാര്‍ട്ടി വെബ്സൈറ്റില്‍ ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യണം. നാമനിര്‍ദേശ പത്രികയിലും ഇക്കാര്യം രേഖപ്പെടുത്തണം, കോടതി നിര്‍ദേശിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കൂടുതലായി കടന്നുവരുന്നതായി കോടതി നിരീക്ഷിച്ചു. പണവും കയ്യൂക്കും ഉപയോഗിച്ച് അധികാരം നേടുന്നവരെക്കൊണ്ട് രാജ്യം പൊറുതി മുട്ടുകയാണ്. രാഷ്ട്രീയത്തില്‍ അഴിമതിക്കാര്‍ കടന്നുവരുന്നത് സമൂഹത്തിനാണ് ബാധ്യതയുണ്ടാക്കുന്നത്. അഴിമതിയെന്നത് ദേശീയ-സാമ്പത്തിക ഭീകരവാദമായി മാറിയെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: