കൊച്ചി: നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ട ഇന്ത്യ-വിന്‍ഡീസ് ഏകദിനം പ്രതിസന്ധിയില്‍. കേരള ക്രിക്കറ്റ് അസോസിയേഷനും സ്പോര്‍ട്സ് ഹബ്ബ് ഉടമകളും തമ്മിലുള്ള തര്‍ക്കമാണ് കളി പ്രതിസന്ധിയിലാക്കിയത്.
ടിക്കറ്റ്, പരസ്യ വരുമാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മത്സരം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കെസിഎ പ്രത്യേക ജനറല്‍ ബോഡി യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വാടകയ്ക്ക് പുറമെ സ്റ്റേഡിയത്തിന് പുറത്തെ പരസ്യവരുമാനം തങ്ങളുടേതെന്നാണ് സ്പോര്‍ട്സ് ഹബ്ബ് ഉടമകളായ കാര്യവട്ടം സ്പോര്ടസ് ഫെസിലിറ്റീസ് ലിമിറ്റഡ് പറയുന്നത്. കോര്‍പറേറ്റ് ബോക്സ് ടിക്കറ്റുകളിലും സ്റ്റേഡിയം ഉടമകള്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അന്യായമാണെന്നാണ് കെസിഎ നിലപാട്.
മത്സരത്തിന്റെ സംഘാടകര്‍ തങ്ങളാണെന്നും ടിക്കറ്റ്, പരസ്യം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അസോസിയേഷനാണെന്നും കെസിഎ ഭാരവാഹികള്‍ പറഞ്ഞു. മത്സരം നടക്കാത്ത സ്ഥിതിയുണ്ടായാല്‍ പോലും വിട്ടുവീഴ്ചയും ചെയ്യേണ്ടെന്ന് കെസിഎ ജനറല്‍ ബോഡി യോഗം തീരുമാനമെടുത്തു. വേണ്ടി വന്നാല്‍ മത്സരം മാറ്റുന്ന കാര്യം പരിശോധിക്കുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. മത്സരം നടക്കാതെ പോയാല്‍ നാലരക്കോടിയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നും കെസിഎ യോഗം വിലയിരുത്തി. സ്റ്റേഡിയം ഉടമകളുമായി തുടര്‍ ചര്‍ച്ചകള്‍ക്കായി കെസിഎ അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബര്‍ നാലിന് തുടങ്ങുന്ന ഇന്ത്യ-വീന്‍ഡീസ് പരമ്പരയില്‍ രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണുള്ളത്. പരമ്പരയിലെ അവസാന ഏകദിനമാണ് തിരുവനന്തപുരത്തിന് അനുവദിച്ചിട്ടുള്ളത്.
നേരത്തെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ മത്സരം നടത്താനായിരുന്നു കെസിഎ ആലോചിച്ചിരുന്നത്. എന്നാല്‍ ഐഎസ്എല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ അതേ സമയത്ത് നടക്കുന്നതിനാല്‍ കളി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിന് ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിനും സ്പോര്‍ട്സ് ഹബ്ബ് വേദിയായിരുന്നു. ഇന്ത്യ-വിന്‍ഡീസ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ഇതിനകം തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാക്കി ക്രിക്കറ്റ് അസോസിയേഷനും സ്റ്റേഡിയം അധികൃതരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: