ന്യൂദല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു വാര്‍ത്താസമ്മേളനം. കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും നല്കിയ പിന്തുണക്ക് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു.
ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്ന് 4796 കോടിയുടെ അധിക സഹായം അഭ്യര്‍ഥിച്ച് ആഭ്യന്തരമന്ത്രാലയത്തിന് നിവേദനം നല്‍കിയിട്ടുണ്ട്. അനുകൂല തീരുമാനം വേണമെന്നു പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
ലോകബാങ്ക്, എഡിബി, ഐഎഫ്സി, യുഎന്‍ഡി.പി എന്നീ സ്ഥാപനങ്ങളുടെ സംഘം ധനമന്ത്രാലയത്തിന്റെ സഹായത്തോടെ നാശനഷ്ടങ്ങള്‍ വിലയിരുത്തി. 25,000 കോടി പുനര്‍നിര്‍മാണത്തിന് വേണ്ടിവരുമെന്നാണ് കണ്ടെത്തിയത്. പുനരധിവാസ പ്രവര്‍ത്തങ്ങള്‍ ഏറ്റെടുക്കാനുള്ള സാമ്പത്തികസ്ഥിതി കേരളത്തിനില്ല. അതിനാല്‍ നിര്‍ലോപമായ കേന്ദ്ര സഹായം വേണം. മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. സംസ്ഥാനത്തിന്റെ വായ്പാ പരിധി ജിഎസ്ഡിപിയുടെ നാലരശതമാനമായി വര്‍ധിപ്പിച്ചു നല്‍കണമെന്നും അടുത്ത വര്‍ഷം മുതല്‍ അത് മൂന്നരയാക്കി നിജപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
രണ്ടുവര്‍ഷം കൊണ്ട് 16,000 കോടി രൂപയുടെയെങ്കിലും അധികം വായ്പ ലഭ്യമാക്കണമെന്നാണ് അഭ്യര്‍ഥന. കേന്ദ്രം 5,000 കോടി രൂപയുടെ സ്പെഷ്യല്‍ ഗ്രാന്റ് നല്‍കണമെന്നും ആവശ്യപ്പെട്ടു.
യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം ലഭിക്കാന്‍ സഹായകരമായ നിലപാട് കേന്ദ്രം സ്വീകരിക്കണം. സഹായം നേടാന്‍ മന്ത്രിമാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോകണം. ഇതിനാവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: