കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന ശബരിമലയുടെയും പമ്പയുടെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ പ്രത്യേക ഭണ്ഡാരം സ്ഥാപിക്കാനാവുമോയെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ നല്കിയ റിപ്പോര്ട്ടിന്മേലാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്.
വെളുത്ത ബോര്‍ഡില്‍ ചുവന്ന അക്ഷരത്തില്‍ പമ്പ – ശബരിമല പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടെന്ന് എഴുതി ഭണ്ഡാരങ്ങള്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിക്കാം. ഭക്തര്‍ക്ക് കാണിക്കയ്ക്കൊപ്പം ഇതിനായും സംഭാവന നല്കാന് കഴിയും. അന്യ സംസ്ഥാനങ്ങളിലും മറ്റും ഇത്തരത്തില്‍ ഭണ്ഡാരം സ്ഥാപിച്ചിട്ടുള്ള വിവരം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാമെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിനു പുറമേ ഫണ്ട് കണ്ടെത്താന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ സമീപിക്കാം. ഇവരുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഫണ്ടില്‍ നിന്ന് രണ്ട് ശതമാനം പമ്പ – ശബരിമല പുനരുദ്ധാരണത്തിനായി മാറ്റിവെക്കാനാവുമോയെന്ന് മാസ്റ്റര്‍ പ്ലാന്‍ ഇംപ്ളിമെന്റേഷന്‍ കമ്മിറ്റിക്ക് ആരായാനാവുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ശബരിമലയില്‍ 60 ബയോടോയ്ലെറ്റുകളും ബയോ മൂത്രപ്പുരകളും ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതു മതിയാവില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിശദീകരിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനിനുള്ള ബജറ്റ് വിഹിതം 28 കോടി രൂപ ഉടന്‍ നല്‍കാമെന്ന് സര്‍ക്കാരും വ്യക്തമാക്കി. തുടര്‍ന്നാണ് ഡിവിഷന് ബെഞ്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടു കണ്ടെത്താനുള്ള ചില പോംവഴികള്‍ ഉപദേശിച്ചത്. തുടര്‍ന്ന് ഉത്തരവിനായി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചെലവും ദേവസ്വം ബോര്‍ഡ് വഹിക്കണമെന്ന ഉത്തരവിനെതിരെയുള്ള ഹര്‍ജികളും ഹൈക്കോടതി പരിഗണിച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ഇടക്കാല ആവശ്യം അനുവദിക്കാനാവില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: