കൊച്ചി: അനധികൃതമായി നിലം നികത്തി ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിത കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി എന്നിവര്‍ക്കെതിരെ തെളിവുകളില്ലെന്നും ഇവരെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും വിജിലന്‍സ് സംഘം ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
എന്നാല്‍ മേരി ചാണ്ടിക്കും ജോണ്‍ മാത്യുവിനുമെതിരെ തെളിവുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി.
തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് കരുവേലി പാടത്തിലൂടെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി നിലം നികത്തി റോഡ് നിര്‍മിച്ചെന്നാണ് കേസ്. തോമസ് ചാണ്ടിയും മക്കളും ഭാര്യയുമുള്‍പ്പെടെ 22 പേര് പ്രതികളാണ്.
ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതികളാണ്.
റോഡ് നിര്‍മിച്ചപ്പോള്‍ ടോബി ചാണ്ടി ഡയറക്ടറായിരുന്നെങ്കിലും അഴിമതിയില്‍ പങ്കുണ്ടെന്നതിന് തെളിവില്ല. ബെറ്റി നാട്ടിലുണ്ടായിരുന്നില്ല. 2003 ല്‍ ലേക് പാലസ് റിസോര്‍ട്ടിന്റെ നിര്‍മാണം നടക്കുമ്പോള്‍ റോഡ് ഉണ്ടായിരുന്നില്ല.
എം.പി ഫണ്ട് ദുരുപയോഗം ചെയ്ത് 2011 ല്‍ ഇവിടേക്ക് റോഡ് നിര്‍മിച്ചു. പൊതു ആവശ്യത്തിന് നിലം നികത്താന്‍ സര്‍ക്കാരിന്റെ അനുമതിയും സംസ്ഥാന തല നിരീക്ഷണ സമിതിയുടെ പരിശോധനയുമൊക്കെ വേണം. ഇത് മറികടന്നാണ് റോഡ് നിര്‍മിച്ചത്.
റോഡ് നിര്‍മ്മിച്ചതിനു പുറമേ റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പെടെ എട്ട് സ്ഥലങ്ങളില്‍ നിലം നികത്തിയതായി കണ്ടെത്തി. ഇതുവരെയുള്ള അന്വേഷണത്തില്‍ പൊതുജന സേവകര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും റിസോര്‍ട്ട് അധികൃതര്‍ക്ക് അന്യായമായ നേട്ടമുണ്ടാക്കിക്കൊടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: