കൊച്ചി: വിദേശ മദ്യം അനധികൃതമായി എയര്‍പോര്‍ട്ടിനു പുറത്തേക്ക് കടത്തിയ കേസില്‍ പ്ലസ് മാക്സ് കമ്പനിയധികൃതര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് അധികൃതര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
വിദേശ നിര്‍മിത വിദേശ മദ്യം വ്യാജരേഖകളുണ്ടാക്കി പുറത്ത് കടത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന് ലൈസന്‍സ് നിഷേധിച്ചതിനെതിരെ കമ്പനി നല്കിയ ഹര്‍ജിയിലാണ് കൊച്ചിയിലെ കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ അനീഷ്. പി. രാജന് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
തട്ടിപ്പില്‍ തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സ് സൂപ്രണ്ട് ലൂക്ക്. കെ. ജോര്‍ജിനും എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയിലെ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ കിരണ്‍ ഡേവിഡിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് തെളിവു ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ മൊഴി നല്കാന് തയ്യാറാവുന്നില്ല. ജീവനക്കാരെ അന്വേഷണവുമായി സഹകരിക്കാന്‍ ഇവര്‍ അനുവദിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: