തിരുവനന്തപുരം: രാജ്യത്തെ 50 കോടിയിലേറെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ അട്ടിമറിച്ചത് ധനവകുപ്പ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനഃസൃഷ്ടിക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന അട്ടിമറിച്ച് ആശയക്കുഴപ്പമുണ്ടാക്കിയ ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെയാണ് ഇതിനു പിന്നിലും.
പദ്ധതി ആരോഗ്യവകുപ്പ് ആദ്യം സ്വാഗതം ചെയ്തിരുന്നു. പിന്നീട് തോമസ് ഐസക് പദ്ധതിയെ തള്ളിപ്പറഞ്ഞതോടെയാണ് ആരോഗ്യവകുപ്പ് മലക്കം മറിഞ്ഞത്. പദ്ധതി നടപ്പാക്കില്ലെന്ന് തീര്‍ത്തു പറഞ്ഞിട്ടില്ലെന്നും ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വ്യക്തത വരാത്തതും കേന്ദ്രവിഹിതം കുറയുന്ന ആശങ്കയുമാണ് പദ്ധതിക്ക് പച്ചക്കൊടി കാട്ടാത്തതിന് കാരണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ പദ്ധതിയെ അടച്ചാക്ഷേപിച്ച് ധനമന്ത്രി എത്തിയതാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയത്.
സര്‍ക്കാര്‍ ചെലവിലുള്ള, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണു പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ അഭിയാന് (പിഎംജെഎവൈ ആയുഷ്മാന്‍ ഭാരത്). പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇപ്പോഴും പറയുന്നത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് 2011 ലെ സെന്‍സസിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണെങ്കില്‍ വളരെ കുറഞ്ഞ ശതമാനത്തിനു മാത്രമേ അംഗങ്ങളാവാന്‍ പറ്റൂവെന്നുമാണ് ആരോഗ്യവകുപ്പിന്റെ വാദം. നിലവിലുള്ള ആര്‍എസ്ബിവൈ ആരോഗ്യ പദ്ധതി പ്രകാരം 1250 രൂപ പ്രീമിയം അടച്ചാല്‍ 30,000 രൂപയുടെ ആനുകൂല്യം മാത്രമാണ് കിട്ടുന്നത്. 1,250 രൂപയില്‍ 810 രൂപ കേന്ദ്രവിഹിതമാണ്. എന്നാല്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 1,100 രൂപയുടെ പ്രീമിയം അടച്ചാല്‍ അഞ്ചു ലക്ഷം രൂപയുടെ ആനുകൂല്യം കിട്ടും. പദ്ധതിയുടെ 60 ശതമാനം എന്നനിലയില്‍ കേന്ദ്രവിഹിതം 660 രൂപയേ ലഭിക്കൂ. എന്നാല്‍ 30,000 രൂപയ്ക്കു പകരം അഞ്ചുലക്ഷം രൂപയുടെ ആനുകൂല്യം പാവപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നത് പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറല്ല.
കേരളത്തിലെ വിവിധ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളായ കാരുണ്യ, ചിപ്സ്, ചിപ്സ് പ്ലസ്, കാന്‍സര്‍ കെയര്‍, കേന്ദ്രവിഹിതം കിട്ടുന്ന ആര്‍എസ്ബിവൈ എന്നിവ ക്രോഡീകരിച്ചുള്ള സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. കേന്ദ്രവിഹിതം പ്രയോജനപ്പെടുത്തി പദ്ധതിയുടെ നേട്ടം പിണറായി സര്‍ക്കാരിന്റെ പേരില്‍ ആഘോഷിക്കാനുള്ള നീക്കമാണ് ആയുഷ്മാന്‍ ഭാരത് വന്നതോടെ വെള്ളത്തിലായത്. കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ പദ്ധതി നടപ്പായാല്‍ ക്രെഡിറ്റ് മോദിക്കു പോകുമോ എന്ന ആശങ്കയാണ് ഐസക് പദ്ധതിക്കെതിരെ രംഗത്തു വരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: