തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും യുവ സംഗീത സംവിധായകനുമായ ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചു. അപകടത്തില്‍ ബാലഭാസ്ക്കറുടെ മകള്‍ രണ്ട് വയസ്സുള്ള തേജസ്വി മരിച്ചു.
പരിക്കേറ്റ ബാലഭാസ്ക്കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്ജുന് എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ചെവ്വാഴ്ച്ച പുലര്‍ച്ചെ നാലു മണിക്ക് ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിന് സമീപം താമരക്കുളത്ത് നിയന്ത്രണം തെറ്റിയ കാര്‍ റോഡ് വക്കിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പോലീസ് പറയുന്നത്. കാറില്‍ ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വി ബാലയും, ഡ്രൈവര്‍ അര്‍ജുനുമായിരുന്നു ഉണ്ടായിരുന്നത്. അതുവഴി പോയ വാഹനത്തിലുള്ളവരും നാട്ടുകാരും ചേര്‍ന്ന് കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഹൈവേ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തേജസ്വിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ബാലഭാസ്ക്കര്‍ക്ക് നട്ടെല്ലിനും ഭാര്യ ലക്ഷ്മിക്ക് കാലിനും ആന്തരികാവയവങ്ങള്‍ക്കും ഡ്രൈവര്‍ അര്ജുന് കാലിനും പരിക്കേറ്റു. ബാലഭാസ്ക്കറിനെ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കി. ബാലഭാസ്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആല്‍ബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട് നാല്‍പ്പത്തൊന്നുകാരനായ ബാലഭാസ്ക്കര്‍.
അപകടം നടന്നയിടത്തു നിന്ന് റോഡില്‍ കിലോമീറ്ററുകളോളം തെരുവ് വിളക്കുകള്‍ ഇല്ല. അതു വഴി പോയ വാഹനങ്ങള്‍ നിര്‍ത്തി ഹെഡ് ലൈറ്റുകള്‍ തെളിയിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: