ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാന കരാറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെ പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയ്ക്ക് ആയുധവ്യാപാരിയുമായുള്ള അവിഹിത ബന്ധത്തിന്റെ തെളിവുകള്‍ പുറത്തു വന്നു.
റഫാല്‍ കരാറുമായി ബന്ധപ്പെട്ട് വാദ്രയുടെ സുഹൃത്തും വിവാദ വ്യവസായിയുമായ സഞ്ജയ് ഭണ്ഡാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ ബിജെപി പുറത്തുവിട്ടു 2016ല്‍ നടന്ന റെയ്ഡിലാണ് രേഖകള്‍ സഞ്ജയ് ഭണ്ഡാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്.
രാജ്യരക്ഷയുമായും പ്രതിരോധ മന്ത്രാലയത്തിന്റെ റഫാല്‍ കരാറുമായും ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള രേഖകള്‍ എങ്ങനെ ഭണ്ഡാരിയുടെ പക്കലെത്തിയെന്നത് ദുരൂഹമാണെന്ന് ബിജെപി വക്താവ് സാമ്പിത് പാത്ര ആരോപിച്ചു. വാദ്രയും ഭണ്ഡാരിയും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ തെളിവുകളും ബിജെപി പുറത്തുവിട്ടു.
ഭണ്ഡാരിയുടെ ഓഫ്സെറ്റ് ഇന്ത്യാ സൊല്യൂഷന്‍സ് എന്ന കമ്പനിയെ 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയതാണ്. ഭണ്ഡാരിയും വാദ്രയും യുപിഎ ഭരണകാലത്ത് റഫാല്‍ കരാറില്‍ അവരുടെ കമ്പനികളെ ഇടനിലക്കാരാക്കാന്‍ നിരവധി പേരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാല്‍ പ്രതിരോധ മന്ത്രാലയം കരുതല്‍ സ്വീകരിച്ചിരുന്നതിനാല്‍ ഇവരുടെ നീക്കം വിജയിച്ചില്ല. ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ടിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കരാറില്‍ പങ്കാളിത്തം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് റഫാല്‍ ഇടപാടില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയത്, ബിജെപി വ്യക്തമാക്കി.
വാദ്രയ്ക്ക് ഭണ്ഡാരി നല്കിയ വിമാന ടിക്കറ്റുകളും ഭണ്ഡാരിക്ക് വാദ്ര അയച്ച മെയിലുകളും സമ്പിത് പാത്ര പരസ്യപ്പെടുത്തി. എട്ടു ലക്ഷം രൂപയുടെ എമിറേറ്റ്സ് വിമാന ടിക്കറ്റുകളുടെ വിവരങ്ങളാണ് മെയിലിലുള്ളത്. രാഹുല്‍ ഗാന്ധിക്കും പാക്കിസ്ഥാനും ഒരേ സ്വരമാണ്. രണ്ടു കൂട്ടര്‍ക്കും നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കണം എന്നതാണ് ആവശ്യമെന്നും പാത്ര കൂട്ടിച്ചേര്‍ത്തു.
റഫാല്‍ ഇടപാടില്‍ സോണിയ ഗാന്ധിയുടെ മരുമകനും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വാദ്രയ്ക്ക് പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തും ആരോപിച്ചിരുന്നു. ഭണ്ഡാരിയെയും വാദ്രയെയും ഇടപാടില്‍ ഇടനിലക്കാരായി എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നതാണ്.
എന്നാല്‍ അവരുടെ ആ ശ്രമം നടക്കാത്തതിലുള്ള ദേഷ്യമാണ് കേന്ദ്രസര്‍ക്കാരിന്റെ റഫാല്‍ കരാറിനെതിരായ പ്രതിഷേധത്തിന് പിന്നിലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: