ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും പി.കശ്യപും വിവാഹിതരാകുന്നു. ഡിസംബര്‍ 16 ഹൈദരാബാദില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം. ഡിസംബര്‍ 21ന് വിവാഹ സത്കാരം നടത്തും. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.
കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിട്ടില്ല.
2005ല്‍ പുല്ലേല ഗോപീചന്ദിന്റെ അക്കാഡമിയില്‍ പരിശീലനത്തിനിടെയാണ് ഇരുവരും കൂടുതല്‍ അടുത്തത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സിനിടെ ബന്ധം ശക്തമായി. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ സ്വര്‍ണം നേടിയതോടെ തന്റെ ജീവിതത്തില്‍ കശ്യപിനുള്ള പങ്ക് സൈന പൊതുവേദിയില്‍ അംഗീകരിച്ചു.
ടൂര്‍ണമെന്റില്‍ തന്നെ കശ്യപ് എത്രത്തോളം പ്രചോദിപ്പിച്ചു എന്ന് സൈന ആദ്യമായി തുറന്ന് പറഞ്ഞതും അന്നായിരുന്നു. 2014ല്‍ ഗോപീചന്ദുമായി പിണങ്ങിയതിനെ തുടര്‍ന്ന് സൈന ബംഗളൂരുവില്‍ വിമല്‍ കുമാറിന്റെ കീഴില്‍ പരിശീലനം ആരംഭിച്ചു. അപ്പോഴും കൃത്യമായ ഇടവേളകളില്‍ കശ്യപ് സൈനയെ കാണാന്‍ ബെംഗളൂരുവില്‍ എത്തിയിരുന്നു. കശ്യപുമായി ഒന്നിക്കുന്നതിന് വേണ്ടികൂടിയാണ് സൈന ഹൈദരാബാദിലേക്ക് മടങ്ങിയതെന്നും ഇരുവരോടും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി 20 പ്രധാന കിരീടങ്ങള്‍ നേടിയിട്ടുള്ള സൈന, ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളി, വെങ്കല മെഡലുകളും നേടിയിട്ടുണ്ട്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് കശ്യപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: