കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ അറുപത്തിയഞ്ചാം ജന്മദിനാചരണത്തിന് അമൃതപുരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അമൃതാ എന്‍ജിനിയറിംഗ് കോളേജ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ 27ന് പുലര്‍ച്ചെ മുതലാണ് ചടങ്ങുകള്‍.
മഹാപ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞ സാഹചര്യത്തില്‍ ഇത്തവണ ആഘോഷങ്ങള്‍ ഇല്ലാതെയാണ് അമ്മയുടെ പിറന്നാള്‍ ആചരിക്കുന്നത്. അമ്മയുടെ പ്രത്യേക നിര്‍ദ്ദേശം പ്രകാരം എല്ലാ ആഘോഷപരിപാടികളും മാറ്റിവയ്ക്കുകയായിരുന്നു. എന്നിട്ടും വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ഭക്തര്‍ അമൃതപുരിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരുടെ വലിയൊരു സംഘം ഇന്ന് രാത്രിയോടെ എത്തിച്ചേരും. ജയന്തി ദിനാചരണത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭക്തരെ ഉള്‍ക്കൊള്ളാന്‍ കടല്‍തീരത്തും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജന്മദിനാചരണത്തിന്റെ ഭാഗമായി അമൃതപുരിയും അമൃതാ എന്‍ജിനിയറിംഗ് കോളേജും പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ്. അമ്മയുടെ സുരക്ഷ പൂര്‍ണമായും കേന്ദ്രസേനയ്ക്കാണ്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഠത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പോയിന്റുകള്‍ നിശ്ചയിച്ച് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. സൂഷ്മമായ പരിശോധനക്ക് ശേഷമേ എല്ലാവരെയും ഉള്ളിലേക്ക് കടത്തി വിടൂ.
മഠത്തിന് പുറത്ത് കരുനാഗപ്പള്ളിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ശക്തമായ സാന്നിദ്ധ്യമുണ്ട്. മഠം സ്വന്തം നിലയിലും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: