പെരുമ്പാവൂര്‍: ശ്രീപൂര്‍ണത്രയീശ സേവാസംഘത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ശ്രീഹരി എന്ന കൊമ്പന് ചെരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാംപ്രതി സേവാസംഘം പ്രസിഡന്റ് ജയന് മാങ്കായില്‍ (63) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതായി സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എന്‍.എ. അനസ് അറിയിച്ചു.
ഒളിവിലായ രണ്ടാംപ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും എസിഎഫ് വ്യക്തമാക്കി. ആനയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനുള്ള ശ്രമമാണ് പ്രതികള്‍ നടത്തിയതെന്നാണ് വനം വകുപ്പ് കോടതിയെ അറിയിച്ചത്. ആനയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്ന കേസില്‍ ഒന്നാം പ്രതിയായ ഒന്നാം പാപ്പാന് കാക്കനാട് തുതിയൂര്‍ കാളാംപറമ്പില്‍ ജിനേഷ് (36) റിമാന്‍ഡിലാണ്.
പെരുമ്പാവൂര്‍ തുരുത്തിയില്‍ ബാബു നമ്പൂതിരിയെന്നയാളുടെ പുരയിടത്തില്‍, കഴിഞ്ഞ 2 മാസമായി തളച്ചിരുന്ന ആന 17നാണ് ചരിഞ്ഞത്. ആനയുടെ വലത് മുന്‍കാലിന് പരിക്കേറ്റിരുന്നതായും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാപ്പാന്മാരുടെ കൊടിയ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ആനയുടെ അവസാന നാളുകളില്‍ മാത്രമാണ് ചികിത്സ നല്കുവാന് ശ്രമിച്ചതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: