ന്യൂയോര്‍ക്ക് സിറ്റി: കഴിഞ്ഞ ദിവസം ആരംഭിച്ച ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തില്‍ കേരളത്തിലെ പ്രളയം വിഷയമായി. കാലാവസ്ഥാ വ്യതിയാനം ചെറുക്കേണ്ടതിന്റെ അനിവാര്യത ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താന്‍ കേരളത്തിലുണ്ടായ പ്രളയം ഉദാഹരിച്ചത് പൊതുസഭാ അധ്യക്ഷ മരിയ ഫെര്‍ണാണ്ട എസ്പ്പിനോസയാണ്. ആഴ്ചകള്‍ക്കു മുന്‍പ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് കേരളത്തിലെ പ്രളയം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനങ്ങളുടെ തീവ്രത കുറയ്ക്കുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ധാരണ ഉറപ്പുവരുത്താന്‍ നടപടികള്‍ ത്വരിതഗതിയിലാക്കണമെന്ന് മരിയ ഫെര്‍ണാണ്ട എസ്പ്പിനോസ രാഷ്ട്രത്തലവന്മാരെ ആഹ്വാനം ചെയ്തു. കേരളത്തിലെ പ്രളയം ഉള്‍പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ഉദാഹരിച്ചായിരുന്നു ആഹ്വാനം.സഭയുടെ 73 ാമത് പൊതു ചര്‍ച്ചകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അവര്‍.
ആഗസ്തില്‍ ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ മണ്‍സൂണിലെ പ്രളയക്കെടുതി അതിഭീകരമായിരുന്നു. പ്രളയത്തില്‍ കൊല്ലപ്പെട്ടത് 400 ലേറെപ്പേര്‍.ലക്ഷക്കണക്കിന് ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. 2017 ല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റുകളില്‍ ആയിരത്തിലേറെപ്പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടതെന്നും മരിയ ഫെര്‍ണാണ്ട പറഞ്ഞു. ഭൂമിയെ നശിപ്പിക്കുന്ന നിര്‍മാണ, ഉപഭോഗ ചൂഷണങ്ങള്‍ ചുരുക്കിക്കൊണ്ടു വരണം. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: