കൂത്തുപറമ്പ്: ജനവാസ കേന്ദ്രത്തില്‍ പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ശങ്കരനെല്ലൂര്‍ കോയിലോട് നിവാസികളാണ് ശ്മശാന നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നലെ രാവിലെ സ്ഥലത്ത് നിര്‍മ്മാണപ്രവൃത്തി ആരംഭിക്കാനെത്തിയ അധികൃതരെ നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറുകണക്കിനാളുകളാണ് ഉപരോധത്തില്‍ പങ്കാളികളായത്. പ്രതിഷേധം മുന്‍കൂട്ടിക്കണ്ട് കൂത്തുപറമ്പ് സിഐ ബ.രാജേന്ദ്രന്, എസ്ഐ മുരളീധരന് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ പോലീസ് പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
ശ്മശാനം നിര്‍മ്മിക്കാന്‍ നേരത്തെ നീക്കം നടത്തിയിരുന്നെങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. നിലവില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ മരണപ്പെട്ടാല്‍ സ്വന്തം സ്ഥലത്തോ വലിയവെളിച്ചം പൊതുശ്മശാനത്തിലോ ആണ് മൃതദേഹം സംസ്കരിച്ചിരുന്നത്. പഞ്ചായത്ത് പരിധിയില്‍ പൊതുശ്മശാനം നിര്‍മ്മിച്ച് വീടുകളില്‍ മൃതദേഹം സംസ്കരിക്കുന്നത് ഒഴിവാക്കാനാണ് അധികൃതരുടെ നീക്കം. എന്നാല്‍ നിരവധി കുടുംബങ്ങള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തു നിന്നും ശ്മശാനം ആളൊഴിഞ്ഞ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന നിലപാടിലാണ് പ്രദേശവാസികള്‍. പ്രതിഷേധത്തിന്റെ ഭാഗമായി ജനകീയ സമിതി പ്രവര്‍ത്തകര്‍ നേരത്തെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: