കണ്ണൂര്‍: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ കുടുംബശ്രീ യൂനിറ്റുകളില്‍ നിന്ന് ആയിരം രൂപ വീതം നിര്‍ബന്ധപ്പിരിവ് നടത്തിയതിന് ശേഷം നിര്‍ബന്ധ ലോട്ടറി വില്പനയും. ഓരോ യൂനിറ്റും ചുരുങ്ങിയത് ആറ് ലോട്ടറി ടിക്കറ്റെങ്കിലുമെടുക്കണമെന്നാണ് എഡിഎസ് ചെയര്‍ പേഴ്സണ്‍മാര്‍ യൂനിറ്റുകളില്‍ വിളിച്ച് പറയുന്നത്. ആറ് ടിക്കറ്റിന് ആയിരത്തിയഞ്ഞൂറ് രൂപ ചിലവ് വരും. ടിക്കറ്റെടുക്കാത്ത കുടുംബശ്രീ യൂനിറ്റുകള്‍ പിരിച്ച് വിടുകയാണ് നല്ലതെന്ന രീതിയില്‍ ചില എഡിഎസ് ചെയ്ര് പേഴ്സണ്‍മാര്‍ സംസാരിച്ചതായും ആക്ഷേപമുണ്ട്.
പതിനഞ്ച് മുതല്‍ ഇരുപത് വരെയാണ് കുടംബശ്രീ യൂനിറ്റുകളിലെ അംഗസംഖ്യയെങ്കിലും പല യൂനിറ്റുകളിലും പത്തോ പതിനൊന്നോ അംഗങ്ങള്‍ മാത്രമേയുള്ളു. ആഴ്ച തോറും ഇരുപത് രൂപവീതം അംഗങ്ങളില്‍ നിന്ന് വരിസംഖ്യ പിരിച്ചെടുത്താണ് കുടുംബശ്രീ യൂനിറ്റുകളുടെ ഫണ്ട് സ്വരൂപിക്കല്‍ നടക്കുന്നത്. പുതിയതായി രൂപീകരിച്ച് യൂനിറ്റുകളില്‍ നാമമാത്രമായ ഫണ്ട് മാത്രമേ അക്കൗണ്ടുകളിലുണ്ടാവുകയുള്ളു. ആയിരം രൂപ വീതമുള്ള ഒന്നാം ഘട്ട സംഭാവനയ്ക്ക് പുറമേ നിര്‍ബന്ധ ലോട്ടറി കൂടി വരുമ്പോള്‍ മിക്ക യൂനിറ്റുകളിലും അത് പ്രതിസന്ധിയുണ്ടാക്കും.
വിവിധ തരത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന് ശേഷമാണ് കുടുംബശ്രീയില്‍ കൂടിയും അംഗങ്ങള്‍ തുക നല്‍കേണ്ടി വരുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്കൂള്‍ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് അധികൃതരും നേരത്തെ തന്നെ ഫണ്ട് പിരിച്ച് കഴിഞ്ഞു. ഇതിന് പുറമേയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യാപകമായ പിരിവ് വരുന്നത്. ചെറുകിയ യൂനിറ്റായ കുടുംബശ്രീയില്‍ കൂടി നിര്‍ബന്ധ കലക്ഷന്‍ വരുന്നത് താങ്ങാനാവുന്നതിലുമപ്പുറമാമണെന്നാണ് അംഗങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: