കണ്ണൂര്‍: ഡിസംബര്‍ ഒന്നിന് നടക്കുന്ന ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ തളാപ്പില്‍ ചുവരെഴുത്ത് നടത്തുന്നതിന് കണ്ണൂര്‍ ടൗണ്‍ എസ്ഐ ശ്രീജിത്ത് കോടേരിയുടെ പരസ്യ ഭീഷണി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ മതിലില്‍ മുന്‍കൂര്‍ അനുവാദത്തോടെ ചുവരെഴുതുന്നതിന് പ്രവര്‍ത്തകര്‍ വെള്ളച്ചായം പൂശിയ ചുമരിലാണ് എസ്ഐയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പോലീസ് എന്ന് കരിഓയില്‍ ഉപയോഗിച്ച് എഴുതിയത്. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അനുസ്മരണ പരിപാടി നടക്കാന്‍ ഇനിയും സമയമുണ്ടെന്നും പിന്നീട് ചുമരെഴുത്ത് നടത്തിയാല്‍ മതിയെന്നുമാണ് എസ്ഐ പ്രതികരിച്ചത്. മറ്റ് സംഘടനകള്‍ മുന്‍കൂട്ടി ചുവരെഴുത്ത് നടത്തുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതൊക്കെ തന്റെ ഇഷ്ടമാമെന്നും ചുമരഴുത്ത് നടത്തിയാല്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിരവധി വര്‍ഷങ്ങളായി ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണത്തോടനുബന്ധിച്ച് ഇവിടെ ചുവരെഴുത്ത് നടത്താറുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥലമായതിനാല്‍ ഇതു സംബന്ധിച്ച് ഇവിടെ തര്‍ക്കങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്‍ സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് എസ്ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏകപക്ഷീയമായ നിലപാട് സംഘര്‍ഷ സാധ്യതയുണ്ടാക്കും. പ്രദേശത്ത് സിപിഎം ഇതര സംഘടനകള്‍ ചുമരെഴുതുകയോ കൊടിതോരണങ്ങളുയര്ത്തുകയോ ചെയ്താല്‍ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി നീക്കം ചെയ്യും. പോലീസ് മായ്ച്ചാലും അതേ സ്ഥലത്ത് തന്നെ സിപിഎം സംഘം പിന്നീട് ചായം പൂശുന്നതും പതിവാണ്. ഇത് ശ്രദ്ധയില്‍പ്പെടുത്തിയാലും പോലീസ് നടപടിയെടുക്കാറില്ല. ടൗണ്‍ എസ്ഐ സിപിഎമ്മിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: