ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജിഗിരിയില് നിന്നും ജോസ്ഗിരിയിലേക്കുള്ള റോഡിന്റെ ടാറിംഗില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. ടാറിംഗ് നടത്തി മൂന്നുമാസം മുന്നേ മിക്കയിടത്തും ടാറിംഗ് ഇളകിയും പാര്‍ശ്വഭാഗങ്ങള്‍ ഇടിഞ്ഞും റോഡ് തകര്‍ച്ചയിലായതോടെ ജനകീയ കമ്മറ്റി തന്നെ കരാറുകാര്‍ക്കെതിരെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അഞ്ച് കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് നവീകരിച്ച് ടാറിംഗ് നടത്തുന്നതിന് സി.കൃഷ്ണന് എംഎല്‍എയുടെ ശ്രമഫലമായാണ് ഒരു കോടി 90 ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി തുടങ്ങിയത്.
മൂന്ന് കലുങ്കുകള്‍, ഓവുചാല്‍, പാര്‍ശ്വഭിത്തി കെട്ടല്‍, റോഡ് വീതികൂട്ടല്‍ എന്നിവ ഉള്‍പ്പെടെ പൂര്‍ണമായും റീടാറിംഗ് നടത്താനാണ് കരാര്‍ നല്‍കിയത്. എന്നാല്‍ ഓവുചാല്‍ നിര്‍മ്മിക്കുന്നതിന് മുന്നേ ടാറിംഗ് പൂര്‍ത്തിയാക്കി. ഇതോടെ മഴവെള്ളം കുത്തിയൊഴുകി റോഡിന്റെ പാര്‍ശ്വഭാഗങ്ങള്‍ പലയിടത്തും തകര്‍ന്നു. കലുങ്ക് നിര്മ്മിച്ചിടത്താകട്ടെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യാതിരുന്നതോടെ മണ്ണിടിഞ്ഞ് പാലം തന്നെ തകരുന്ന സ്ഥിതിയാണ്. മറ്റൊരു കലുങ്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നിടത്തും അശാസ്ത്രീയമായാണ് നിര്‍മ്മാണം നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പാര്‍ശ്വഭിത്തി ആവശ്യമായ ഇടങ്ങളില്‍ അത് കെട്ടാതെ നിലവിലുണ്ടായിരുന്നത് പുതുക്കി പണം തട്ടിയതായും ആക്ഷേപമുണ്ട്.
റോഡ് പത്ത് മീറ്ററായി വീതികൂട്ടുന്നതിന് ജനകീയ കമ്മറ്റി സ്ഥലം ഏറ്റെടുത്ത് നല്‍കിയെങ്കിലും കരാറുകാര്‍ ഗൗനിച്ചില്ല. ടാറിംഗ് നടത്തി മാസങ്ങള്‍ പിന്നിടും മുന്നേ ഇളകിത്തുടങ്ങിയതോടെ സമൂഹമാധ്യമങ്ങള്‍ ജനകീയ കമ്മറ്റിയെയും പഴിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രവൃത്തിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോഴൊക്കെ കമ്മറ്റിയംഗങ്ങളെ വകവെയ്ക്കാത്ത നിലപാടാണ് കരാറുകാര്‍ കൈക്കൊണ്ടതെന്ന് കമ്മറ്റിക്കാര് പറയുന്നു. പരാതി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് ഗൗരവമായി ഇടപെടുന്നില്ലെങ്കില്‍ തുടര്‍ പ്രവൃത്തികള്‍ തടയാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: