മട്ടന്നൂര്‍: മട്ടന്നൂരില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാവുന്നതോടെ ഒട്ടേറെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന മട്ടന്നൂര്‍ കോളാരിയിലെ നിത്യഹരിതവനമായ പൂങ്ങോട്ടുംകാവ് വനം ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനുള്ള രൂപരേഖ ജലരേഖയായി മാറി. വര്‍ഷങ്ങള്‍ക്ക് മുമ്പു സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച രൂപരേഖയാണ് ലക്ഷ്യം കാണാതെയായത്. മറ്റു വനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്ഥമായ അപൂര്‍വ്വ വനമാണ് മട്ടന്നൂര്‍ നഗരസഭയിലെ കോളാരിയിലെ പൂങ്ങോട്ടുംകാവ് വനം.
കൊടുംവേനലില്‍ പോലും വറ്റാത്ത അരുവികളും കാവടിവേരുകളും നിഞ്ഞ വന്‍ മരങ്ങള്‍ പൂങ്ങോട്ടും വനത്തിന്റെ പ്രത്യേകതയാണ്. ഇതിനുപുറമെ അപൂര്‍വ്വ സസ്യങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ വനം സൗന്ദര്യം നിറഞ്ഞുനില്ക്കുന്ന പ്രകൃതി രമണീയമായ കാഴ്ചകള്‍ കൊണ്ട് വിനോദസഞ്ചാരികളേയും പ്രകൃതിസ്നേഹികളേയും തൃപ്തിപ്പെടുത്താന്‍ ഈ വനത്തിന് കഴിയും. വനത്തില്‍ തന്നെ ഒരു കാവും സ്ഥിതി ചെയ്യുന്നുണ്ട്. വനത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും അപൂര്‍വ്വസസ്യങ്ങളെ പഠിക്കാനും നിരവധി പേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്.
പൂങ്ങോട്ടുംകാവ് വനം ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി 18 വര്‍ഷം മുമ്പ് അന്നത്തെ സ്ഥലം എംഎല്‍എയായ പ്രൊഫ എ.ഡി.മുസ്തഫയുടെ നേതൃത്വത്തില്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം നടത്തിയതിന്റെ ഫലമായി ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ടൂറിസം ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.വനത്തിന് പുറത്ത് സഞ്ചാരികള്‍ക്ക് ആവശ്യമായ വിനോദോപാധികള്‍, കാര്‍ പാര്‍ക്കിംഗ്, ശുചിമുറികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള വന്‍ ടൂറിസം പദ്ധതിയാണ് നടപ്പാക്കാന്‍ രൂപരേഖയില്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍ മാറിമാറി വരുന്ന ഇടത്-വലതു സര്‍ക്കാറുകള്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് ഇക്കോ ടൂറിസം പദ്ധതി ജലരേഖയായി മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: