ആലക്കോട്: സഹകരണ സ്ഥാപനത്തില്‍ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്ത യുവതിയെ കബളിപ്പിച്ച് അറുപതിനായിരം രൂപ തട്ടിയെടുത്ത കേസില്‍ പതിമൂന്ന് വര്‍ഷമായി മുങ്ങിനടന്ന പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. വായാട്ടുപറമ്പിലെ പുത്തന്‍ പറമ്പില്‍ മൈക്കില്‍ ജോസഫിനെയാണ് (65) ആലക്കോട് എസ്ഐ ടി.സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷറഫുദ്ദീന്, സിപിഒ സജിമോന്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം എറണാകുളം കല്ലൂരില്‍നിന്ന് അറസ്റ്റുചെയ്തത്.
കരുവഞ്ചാലില്‍ പ്രവര്‍ത്തിച്ചുവരുന്ന മലബാര്‍ ഡെവലപ്മെന്റ് സൊസൈറ്റി എന്ന സ്ഥാപനത്തില്‍ സെക്രട്ടറി സ്ഥാനം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ശ്രീകണ്ഠപുരത്തെ സാലി സന്തോഷിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. 2003 സപ്തംബര്‍ 29നാണ് സാലി മൈക്കിളിന് പണം നല്‍കിയത്. മൂന്ന് മാസം ജോലി ചെയ്തിരുന്നു. ഇതിന് ശമ്പളം നല്‍കിയിരുന്നില്ല. ഇതിനിടെ സ്ഥാപനം അടച്ചുപൂട്ടുകയും പണം തിരികെ നല്‍കാതെയും വന്നതോടെ സാലി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതോടെ നാട്ടില്‍ നിന്ന് മുങ്ങിയ ഇയാളെ പിന്നീട് പോലീസ് പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. മൈക്കിള്‍ എറണാകുളം കലൂരില്‍ ഒരു സെക്യൂരിറ്റി സ്ഥാപനം നടത്തിവരികയായിരുന്നു. ഇതുസംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലക്കോട് എസ്ഐ ഇ.പി.സുരേശന്റെ നിര്‍ദ്ദേശ പ്രകാരമാണ് കഴിഞ്ഞദിവസം പോലീസ് എറണാകുളത്തുനിന്ന് ഇയാളെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: