അമൃതപുരി: ആഘോഷങ്ങളില്ലെങ്കിലും സേവന ക്ഷേമപദ്ധതികളുടെ പ്രഖ്യാപനത്തിനും സഹായ ധനവിതരണത്തിനും അമ്മയുടെ ജന്മദിനാചരണ ചടങ്ങ് വേദിയാകും. മാതാ അമൃതാനന്ദമയി ദേവിയുടെ നിര്‍ദ്ദേശമനുസരിച്ച് ആഘോഷങ്ങളൊഴിവാക്കി ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണത്തെ ജന്മദിനാചരണം . അമ്മയുടെ ഭക്തരും സന്യാസശിഷ്യരുമടക്കമുള്ള പതിനായിരങ്ങള്‍ 65 ാം ജന്മവാര്ഷിക ദിനാചരണം സേവന മഹോത്സവമാക്കാന്‍ അമൃതപുരിയില്‍ എത്തി.
ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് പുലര്‍ച്ചെ മഹാഗണപതി ഹോമം. തുര്‍ടന്ന് സത്സംഗം, ഗുരുപാദുകപൂജ നടക്കും. പ്രഥമ ശിഷ്യന് സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ അമ്മയുടെ സന്യാസിശിഷ്യരാണ് പാദുകപൂജ നടത്തുക. തുടര്‍ന്ന് അമ്മ ജന്മദിനസന്ദേശം നല്‍കും.
മഹാപ്രളയത്തില്രക്ഷാദൗത്യത്തിനിടെ ജീവത്യാഗം ചെയ്തവരുടെ ആശ്രിതര്‍ക്കുള്ള സഹായധനവിതരണം വേദിയില്‍ നടക്കും. പ്രളയപശ്ചാത്തലത്തില്‍ അമൃതകീര്‍ത്തി പുരസ്കാരപ്രഖ്യാപനം മാറ്റിവെച്ചു.സമൂഹവിവാഹവും ക്ഷേമ പെന്‍ഷനുകള്‍, വിദ്യാമൃത സ്കോളര്‍ഷിപ്പ് , നിര്‍ധനരോഗികള്‍ക്കുള്ള ചികിത്സാ സഹായം എന്നിവയുടെ വിതരണവുംനടക്കും. ഉച്ചയോടെ അമ്മയുടെ ദര്‍ശനം ആരംഭിക്കും.
ഇന്നലെ വൈകിട്ട് നാലു വരെ അമ്മ അമൃതപുരിയില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്കി. തുടര്‍ന്ന് സന്ധ്യയ്ക്ക് അമൃതവിശ്വവിദ്യാപീഠം കാമ്പസിലെ വേദിയില്‍ ഭജനയ്ക്കും അമ്മ നേതൃത്വം നല്കി. ആര്‍ഭാടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് പിറന്നാള്‍ ചടങ്ങുകളെന്ന് മാതാ അമൃതാനന്ദമയി മഠം വൈസ്ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. പുഷ്പാലങ്കാരങ്ങളും, കലാപരിപാടികളും ഒഴിവാക്കി. ജന്മദിനസമ്മേളനം ഉപേക്ഷിച്ചു. 1998 മുതല്‍ തുടര്‍ന്നു വരുന്ന സമ്പൂര്‍ണ്ണ സൗജന്യ ചികിത്സപദ്ധതിയില്‍ ഈ വര്‍ഷം 800 ഓളം പേര്‍ക്കാണ് സഹായം നല്‍കുക. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമൃത സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മ 10 ലക്ഷം രൂപ സംഭാവന നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: