കോട്ടയം: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ സംഭവത്തിലെ രണ്ട് അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രസിദ്ധീകരിച്ച കേസും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസുമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
നിലവില്‍ വൈക്കം ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. പ്രധാന കേസുകളിലെ അന്വേഷണം ശക്തമാക്കുന്നതിനാണ് മാറ്റമെന്നാണ് വിശദീകരണം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിക്കാണ് അന്വേഷണ ചുമതല.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് ഫാ. ജയിംസ് എര്‍ത്തയിലിനെതിരെയുള്ള കേസ്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ നിന്ന് പിന്‍വാങ്ങുന്നതിന് പത്തേക്കര്‍ സ്ഥലവും മഠവുമാണ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. കോതമംഗലം സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് ഭൂമി വാഗ്ദാനം ചെയ്തതെന്നാണ് വൈദികന് മൊഴി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിഷപ്പിന്റെ അറിവോടെ സഭയിലെ പ്രമുഖര്‍ ഇതിന് പിന്നിലുണ്ടെന്ന് തെളിഞ്ഞിരുന്നു.
ബിഷപ്പിനെതിരായി പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒ പുറത്തുവിട്ടിരുന്നു. പരാതിക്കാരിയെ തള്ളിപ്പറയുന്ന നിലപാടായിരുന്നു ആദ്യം മുതല്ക്കേ മിഷനറീസ് ഓഫ് ജീസസ് സ്വീകരിച്ചത്. പരാതി അന്വേഷിക്കുന്നതിന് കമ്മിഷനെ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള പത്രക്കുറിപ്പിനൊപ്പമാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം നല്‍കിയത്.
ബിഷപ്പിന്റെ അറസ്റ്റ് തടയുന്നതിന് ഉന്നത കേന്ദ്രത്തില്‍ നിന്ന് ശക്തമായ നീക്കം ഉണ്ടായിരുന്നു. എന്നാല്‍ കേസന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് അറസ്റ്റ് ചെയ്യണമെന്ന ഉറച്ച നിലപാടായിരുന്നു. ബിഷപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും അന്വേഷണം ശക്തമാക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറുന്നത്. കേസുകള്‍ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് പിന്നിലെന്ന് ആരോപണം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: