തിരുവനന്തപുരം: അടൽ ബിഹാരി വാജ്പേയി പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നുവെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണൻ രചിച്ച് ബുദ്ധ ബുക്സ് പ്രസിദ്ധീകരിച്ച ‘അടൽജി എന്ന വിസ്മയം ‘ പ്രകാശനം ചെയ്യുകയായിരുന്നു. പ്രവർത്തനരീതി, പ്രഭാഷണ ശൈലി, പ്രവർത്തകരോട് കാട്ടിയിരുന്ന മര്യാദ എല്ലാം ആർക്കും മാതൃകയാണ്. കുഞ്ഞിക്കണ്ണന്റെ ഈ പുസ്തകം ജീവചരിത്ര ശാഖയിൽ മികച്ച ഗ്രന്ഥമായിരിക്കുമെന്ന് കുമ്മനം പറഞ്ഞു.
എല്ലാ രാഷ്ട്രീയക്കാർക്കും മാതൃകയായിരുന്നു. ആദരം കൊടുത്ത് സർവാദരം നേടിയ ആളായിരുന്നു വാജ്പേയി എന്ന് പ്രൊഫ. കുര്യൻ പറഞ്ഞു. എല്ലാറ്റിനുമുപരി രാഷ്ട്ര താൽപ്പര്യമായിരുന്നു വാജ്പേയിക്ക്, അദ്ദേഹം പറഞ്ഞു. വാജ്പേയിയുടെ വ്യക്തിത്വം ഏറെ ആകർഷിച്ചിരുന്നുവെന്ന് കെ.സുരേഷ് കുറുപ്പ് എം എൽ എ പറഞ്ഞു. ചൈനയുമായുള്ള ഇന്ത്യൻ ബന്ധം ശക്തിപ്പെടുത്താൻ തുടക്കം കുറിച്ചയാളാണ് വാജ്പേയി. പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളെ നർമ്മവും യുക്തമായ സാഹചര്യങ്ങളൊരുക്കിയും നേരിട്ട് ലഘുവാക്കാൻ അദ്ദേഹത്തിനായി. അസാധാരണനായ പാർലമെന്റേറിയനായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തെപ്പോലൊരു നേതാവ് വേറേ ഉണ്ടായിട്ടില്ല.
കേരളത്തിന് ആദ്യമായി പാസ്പോർട്ട് ഓഫീസ് സ്ഥാപിച്ചത് 1977 ൽ അടൽ ബിഹാരി വിദേശകാര്യമന്ത്രിയായപ്പോഴാണെന്ന് കെ.രാമൻ പിള്ള പറഞ്ഞു. മികച്ച ഒരു രാഷ്ട്രീയ നേതാവിനെ പത്രപ്രവർത്തകരിലെ മികച്ച രാഷ്ട്രീയ റിപ്പോർട്ടർ കെ.കുഞ്ഞിക്കണ്ണൻ അവതരിപ്പിച്ച പുസ്തകം മികച്ചതാണെന്ന് സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.
ജന്മഭൂമി എംഡി: എം. രാധാകൃഷ്ണൻ അധ്യക്ഷനായി. പ്രൊഫ. പി.ജെ.കുര്യൻ പുസ്തകം ഏറ്റുവാങ്ങി. കെ. സുരേഷ് കുറുപ്പ് എം എൽ എ, ബിജെപി നേതാവ് കെ. രാമൻപിള്ള, പത്രപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം, കെ. കുഞ്ഞിക്കണ്ണൻ, എ.ടി. സന്തോഷ് കുമാർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: