കണ്ണൂര്‍: ന്യൂനപക്ഷ വിഭാഗങ്ങളുടെ വികസനത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം (പിഎംജെവികെ) ജില്ലയിലെ ആറ് കേന്ദ്രങ്ങളിലും നടപ്പിലാക്കും. ഇരിക്കൂര്‍, ഇരിട്ടി, പേരാവൂര്‍ ബ്ലോക്കുകള്‍, കണ്ണൂര്‍ കോര്പറേഷന്, തലശ്ശേരി, തളിപ്പറമ്പ് മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വയനാട്, മലപ്പുറം ജില്ലകളില്‍ നടപ്പിലാക്കി വരുന്ന ബഹുമുഖ വികസന പദ്ധതിയാണ് (എംഎസ്ഡിപി) സംസ്ഥാനത്തെ കൂടുതല്‍ ന്യൂനപക്ഷ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് പിഎംജെവികെ എന്ന പേരില്‍ 2019-2020 വര്‍ഷം നടപ്പിലാക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ-ആരോഗ്യ-നൈപുണ്യ വികസന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികളാണ് പ്രധാനമായും ഇതിന്റെ കീഴില്‍ നടപ്പിലാക്കുക. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, നൈപുണ്യ വികസന കേന്ദ്രങ്ങള്‍, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍, വര്‍ക്കിംഗ് വിമണ്‍ ഹോസ്റ്റലുകള്‍ തുടങ്ങിയവ നിര്‍മിക്കാനും ഇതുവഴി സാധിക്കും. അംഗീകൃത മദ്രസകളില്‍ കംപ്യൂട്ടറുകള്‍ സ്ഥാപിക്കുക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള വിവിധോദ്ദേശ്യ കേന്ദ്രങ്ങള്‍ നിര്‍മിക്കുക തുടങ്ങിയ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ തദ്ദേശസ്ഥാപനത്തിനും 10 കോടി രൂപ വരെയുള്ള പദ്ധതികള്‍ പിഎംജെവികെയിലേക്ക് സമര്‍പ്പിക്കാം. 80 ശതമാനം പദ്ധതികളും വിദ്യാഭ്യാസ-ആരോഗ്യ-നൈപുണ്യ വികസന മേഖലകളുമായി ബന്ധപ്പെട്ടതായിരിക്കണമെന്ന് പ്രത്യേകം നിഷ്ക്കര്‍ഷിക്കുന്നുണ്ട്. ഇവയില്‍ 20 ശതമാനം പദ്ധതികള്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നവീന പദ്ധതികളായിരിക്കണം. 33 മുതല്‍ 40 ശതമാനം വരെയുള്ള പദ്ധതികള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആസ്തിവികസനത്തിനുള്ളതാവണമെന്നും നിബന്ധനയുണ്ട്. 25 ശതമാനമോ അതില്‍ കൂടുതലോ ന്യൂനപക്ഷ വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലും സ്ഥാപനങ്ങളിലുമാണ് പദ്ധതി നടപ്പിലാക്കാനാവുക.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ ബ്ലോക്ക്തല കമ്മിറ്റി യോഗം ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന പദ്ധതികള്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും എം.പിമാരും എംഎല്‍എമാരും ഉള്‍പ്പെടെ അംഗങ്ങളുമായ ജില്ലാതല കമ്മിറ്റികള്‍ അംഗീകരിച്ചാണ് സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, സണ്ണി ജോസഫ് എംഎല്‍എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി ടി റംല, എഡിഎം ഇ മുഹമ്മദ് യൂസുഫ്, തുറമുഖ വകുപ്പ് മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ്, ഷാജി എംഎല്‍എയുടെ പിഎ ജലാലുദ്ദീന്‍ അറഫാത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബ്ലോക്ക് തല കമ്മിറ്റികള്‍ ചേര്‍ന്ന് വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സംസ്ഥാന സമിതിയോട് ആവശ്യപ്പെടാന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ നിര്‍ദ്ദേശിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നൈപുണ്യ വികസനത്തിനുതകുന്ന മെച്ചപ്പെട്ട പദ്ധതികള്‍ പിഎംജെവികെയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: