അവസരവാദികള്‍ എന്ന പദവി എന്തുകൊണ്ടും യോജിക്കുന്നത് കേരളാ കത്തോലിക്കാ മെത്രാന് സമിതിക്കാണെന്നതില്‍ സംശയമേ ഇല്ല. അവസരത്തിനനുസരിച്ച് അഭിപ്രായം മാറ്റാന്‍ ഞങ്ങളുടെ മെത്രാന്മാര് കഴിഞ്ഞേ ആരും ഉള്ളു. ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനെ അപലപിച്ച സമിതി ചെന്നുവീഴുന്നത് അവര്‍ തന്നെ നേരത്തെ കുഴിച്ചു വച്ച ശവക്കുഴികളിലാണ്. സ്ത്രീപീഡനം സംബന്ധിച്ച ഭാരത മെത്രാന് സമിതിയുടെയും കേരള മെത്രാന് സമിതിയുടെയും മുന്‍നിലപാടുകള്‍ ബിഷപ്പ് ഫ്രാങ്കോയുടെ കാര്യമെത്തിയപ്പോള്‍ വെള്ളത്തില്‍ വരച്ച വര പോലെയായി.
കത്വ -ഉന്നാവോ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ കേരള മെത്രാന് സമിതി അതിനെ ശക്തമായി അപലപിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ജീവനും അന്തസ്സിനും നേരയുണ്ടാവുന്ന ഭീഷണികളില്‍ ആശങ്ക രേഖപ്പെടുത്തി. അന്നുണ്ടായ ആശങ്ക, ഇന്ന് പീഡകനായ ബിഷപ്പ് ഫ്രാങ്കോയെ എങ്ങനെ വിശുദ്ധനാക്കാം എന്നതിലേക്കാണ് നീങ്ങിയത്. ക്രൈസ്തവ സഭയുടെ പ്രകടമായ സ്ത്രീവിരുദ്ധതയാണ് ഇത് വെളിവാക്കുന്നത്. ഇരയെ വിശ്വാസികള്‍ക്കു മുന്പില് പിച്ചിച്ചീന്താന്‍ കിട്ടിയ ഒരവസരവും അവര്‍ പാഴാക്കിയില്ല. തങ്ങളുടെ അടിമകളായ കന്യാസ്ത്രീകള്‍ അടിമച്ചങ്ങല പൊട്ടിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് മെത്രാന് സമിതിയെ തെല്ലൊന്നും അല്ല ഭയപ്പെടുത്തിയത്. മെത്രാന് നടത്തുമ്പോള്‍, അത് ‘വിശുദ്ധപീഡനം’ എന്ന സൂത്രവാക്യവുമായി പീഡനത്തെ ന്യായീകരിക്കാന്‍ ഇറങ്ങുന്ന മെത്രാന് സമിതി, സമൂഹത്തിന് മുന്പില് അപഹാസ്യരാവുകയാണ്.
മുസ്ലീം സമുദായത്തിലെ മുത്തലാക്ക് നിരോധിച്ചപ്പോള്‍ അതിനെ അനുകൂലിച്ചുകൊണ്ട് വ്യക്തിനിയമങ്ങളുടെ പേരില്‍ ദുര്‍ബല വിഭാഗങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഭരണകൂടത്തിന് കടമയുണ്ട് എന്ന് വാദിച്ചു കയ്യടി നേടിയവരാണ് മെത്രാന്മാര്. അവര്‍ക്ക് വിദേശ രാജ്യമായ റോമില്‍ പാസ്സാക്കിയ കാനോന്‍ നിയമം അനുസരിച്ച് ക്രൈസ്തവസഭയിലെ സ്വത്ത് ഭരിക്കാന്‍ യാതൊരുവിധ ഉളുപ്പും ഇല്ല. കാനോന്‍ നിയമം പ്രകാരം രൂപതയിലെ സ്വത്ത് മുഴുവനും മെത്രാന്റെ അധീനതയിലാണ്. ഈ കണക്കില്ലാത്ത സ്വത്തിന് കണക്കുബോധിപ്പിക്കാന്‍ ബാധ്യതയില്ലാത്ത സഭാധികാരികള്‍ക്ക് കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫ്രാങ്കോമാരുടെ പീഡനക്കേസുകള്‍ ഒതുക്കാനായി നേര്‍ച്ചപ്പെട്ടി തുരക്കുന്ന മെത്രാന് സമിതി വിശ്വാസികളെ കബളിപ്പിക്കുകയാണ്.
കാനോന്‍ നിയമത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ സമുദായത്തെ ചൂഷണം ചെയ്തു ജീവിക്കുന്ന മെത്രാന് സമിതി, പുരോഹിതന്റെ നേതൃത്വത്തിലുള്ള വിശ്വാസികളുടെ തെരഞ്ഞെടുക്കപ്പെട്ട സമിതി പള്ളി സ്വത്ത് കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്ന ചര്‍ച്ച് ആക്ടിനെ നഖശിഖാന്തം എതിര്‍ക്കുന്നു. മുത്തലാക്കിനെതിരെ വികാരം കൊള്ളുന്ന തിരുമേനിമാര്, കുമ്പസാരക്കൂടുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതരായി തങ്ങളുടെ കൂദാശ അനുവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കിയിട്ടുവേണം കവലപ്രസംഗം നടത്താന്‍. ബിഷപ്പ് ഫ്രാങ്കോമാരുടെയും ഫാദര്‍ റോബിന്മാരുടെയും മുന്പില് കുമ്പസാരിച്ചിട്ടുള്ള പതിനായിരക്കണക്കിന് സ്ത്രീകളുടെ അപമാനിതമായ അവസ്ഥ മെത്രാന്‍സമിതി കണക്കിലെടുക്കുന്നുണ്ടോ?. മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുന്നതിനു മുന്‍പ് സ്വന്തം കണ്ണിലെ തടി എടുക്കാനാണ് ബൈബിള്‍ അനുശാസിക്കുന്നത്. എന്നാല്‍ ഈ ബൈബിള്‍ വചനത്തിന് വിരുദ്ധമായി സ്വന്തം കണ്ണിലെ തടിയായ ബിഷപ്പ് ഫ്രാങ്കോമാരെ സംരക്ഷിച്ചുകൊണ്ട് ഇതര മതങ്ങളിലെ കരടന്വേഷിച്ചു നടക്കുകയാണ് മെത്രാന്മാര്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരെ കത്തോലിക്കാ സ്ഥാപനങ്ങളില്‍ അനുവര്‍ത്തിക്കാനായി ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഭാരത മെത്രാന് സമിതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സീറോ ടോളറന്‍സ് പുലര്‍ത്തണമെന്നാണ് ആമുഖത്തില്‍ പറയുന്നത്. എന്നാല്‍ ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ഘടകവിരുദ്ധമായി ബിഷപ്പ് ഫ്രാങ്കോയെ അനുകൂലിക്കുന്ന മെത്രാന് സമിതി, അവരുടെ മൂല്യസംഹിതയെ തന്നെ മെത്രാനുവേണ്ടി വളച്ചൊടിക്കുന്നു. അങ്ങനെ ഇവിടെ, ‘മെത്രാന്‍നീതി’ എന്ന പുതിയ നീതി തന്നെ ഉടലെടുക്കുന്നു. മാധ്യമപ്രവര്‍ത്തകനും, മന്ത്രിക്കും, ജഡ്ജിക്കും ഒക്കെ എതിരെ ലൈംഗീകാരോപണം വന്നപ്പോള്‍ അവരടങ്ങുന്ന സമൂഹത്തെ അടച്ചാക്ഷേപിക്കാന്‍ ആരും മുതിര്‍ന്നില്ല എന്ന്പറഞ്ഞു വാചകക്കസര്‍ത്ത് നടത്തുന്ന മെത്രാന്‍സമിതി ഒരു കാര്യം ഓര്‍ക്കണം. മന്ത്രിക്കെതിരെ ആരോപണം വന്നപ്പോള്‍ മന്ത്രിമാരോ, മാധ്യമപ്രവത്തകര്‍ക്കെതിരെ ആരോപണം വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോ, ജഡ്ജിക്കെതിരെ ആരോപണം വന്നപ്പോള്‍ ജഡ്ജിമാരോ കുറ്റാരോപിതര്‍ക്കുവേണ്ടി കത്തോലിക്കാസഭയെ പോലെ വക്കാലത്തുമായി ഇറങ്ങിയില്ല. ഫ്രാങ്കോ എന്ന മീന്‍കുട്ട തലയില്‍ വച്ചിട്ട് നാറുന്നു എന്ന് പരാതി പറയുന്ന മെത്രാന് സമിതിയെ ആണ് നാം കാണുന്നത്.
മെത്രാന്മാര്ക്ക് പൊള്ളിയത് എന്തുകൊണ്ടാണ് എന്ന് കേരള മെത്രാന് സമിതിയുടെ പ്രസ്താവന വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസ്സിലാകും. ബിഷപ്പ് ഫ്രാങ്കോ അകത്താകുന്നതല്ല അവരുടെ പ്രശ്നം. മറിച്ച് ഫ്രാങ്കോ എന്ന മെത്രാന് അറസ്റ്റിലായതോടെ, അവരുടെ വാക്കുകളില്‍ പറഞ്ഞാല്‍, ‘സഭയിലെ അച്ചടക്കവും അധികാരികളോടുള്ള വിധേയത്വവും താറുമാറായതാണ’ അവരുടെ പ്രശ്നം. മെത്രാന്റെ അംശവടിക്കുമുന്നില്‍ മുട്ടിടിക്കുന്ന കുഞ്ഞാട് ഇന്ന് ക്രിസ്തുവിലുള്ള അനുസരണത്തിലും ക്രിസ്തുവിലുള്ള വിധേയത്വത്തിലും വളര്‍ന്നുനീതിക്കുവേണ്ടി പീഡകള്‍ സഹിച്ചു നീതി നടപ്പാക്കാന്‍ ശ്രമിച്ചതാണ് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്.
ക്രൈസ്തവ ധാര്‍മ്മികതയുടെ അടിത്തറ പത്ത് ദൈവപ്രമാണങ്ങളാണ്. അതില്‍ ആറാം പ്രമാണം വ്യഭിചരിക്കരുത് എന്ന് നിര്‍ദ്ദേശിക്കുന്നു. ഒന്‍പതാം പ്രമാണം അന്യന്റെ ഭാര്യയെ മോഹിക്കരുതെന്നു കല്പ്പിക്കുന്നു. ഈ രണ്ടു പ്രമാണങ്ങളുടെ കാര്യത്തില്‍ യേശു കടുവിട വിട്ടുവീഴ്ചചെയ്യുന്നില്ല. അവിടുന്നുപറഞ്ഞു ‘നീ വ്യഭിചാര ഇച്ഛയോടെ ഒരു സ്ത്രീയെ നോക്കിയാല്‍ തന്നെ അവളോട് വ്യഭിചാരം ചെയ്തു കഴിഞ്ഞു’. ഇവിടെ അയാള്‍ ആറും ഒന്‍പതും പ്രമാണങ്ങള്‍ ലംഘിക്കുക മാത്രമാണോ ചെയ്തത്? അയാള്‍ മോഹിച്ചു. ബലം പ്രയോഗിച്ചു. വ്യഭിചരിച്ചു. ആരെ? കര്‍ത്താവിന്റെ മണവാട്ടിയെ! ക്രൈസ്തവ വിശ്വാസം അനുസരിച്ച് കന്യാസ്ത്രീകള്‍ കര്‍ത്താവിന്റെ മണവാട്ടികള്‍ ആണ്. കര്‍ത്താവിന്റെ കാരുണ്യ ദര്‍ശനത്തെ പ്രയോഗത്തില്‍ വരുത്തുന്നവര്‍. ബലാത്സംഗക്കേസ്സിലെ പ്രതിയെ സംരക്ഷിക്കുന്ന കേരള മെത്രാന് സമിതി, കര്‍ത്താവിന്റെ കോപാഗ്നിയില്‍ ദഹിക്കാനിനിരിക്കുന്നതേയുള്ളു. അതിന്റെ തുടക്കമാണ് മാനന്തവാടി രൂപത വക കാരക്കമല പള്ളിയില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനു വേണ്ടി വിശ്വാസികള്‍ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനം!
അഡ്വ. ഇന്ദുലേഖ ജോസഫ്
(ഫോ: 9400721252)
പ്രതികരിക്കാൻ ഇവിടെ എഴുതുക: