‘പുര കത്തുമ്പോള്‍ വാഴ വെട്ടുക’ എന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുന:സൃഷ്ടിക്കാനെന്ന പേരില്‍ പരമാവധി പണം പിരിക്കുക എന്നുള്ള നയമാണ് നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നല്ലൊരവസരമായാണ് ഭരണസഖ്യം ഇതിനെ കാണുന്നത്.
ഇതിന്റെ ദോഷഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തിലധികം കോടി രൂപയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ഒഴുകിയെത്തിയത്. ആരും നിര്‍ബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തതിന്റെ ഫലമായിട്ട് ലഭിച്ചതല്ല ഈ തുക. സ്വമേധയാ ഉള്ള സമര്‍പ്പണമായിരുന്നു.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഉത്സവബത്തയിനത്തില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട 102 കോടി രൂപ സര്‍ക്കാരിന് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് രണ്ട് ദിവസത്തെ ശമ്പളമായ 180 കോടി രൂപ കൂടി നല്കാന് തയ്യാറുമായിരുന്നു. ഇതിനിടയിലാണ് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം ഉണ്ടായത്. പത്ത് മാസം കൊണ്ട് പ്രതിമാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന നിലയില്‍ പിടിക്കാനാണ് തീരുമാനം. സ്ഥലംമാറ്റ ഭീഷണി മുഴക്കിയാല്‍ ജീവനക്കാര്‍ വഴങ്ങുമെന്നും പെന്‍ഷന്‍കാരെക്കൂടി കൂട്ടിയാല്‍ 3800 കോടി ഒറ്റയടിക്ക് ഖജനാവിലെത്തുമെന്നുമാണ് ഇവര്‍ കണക്ക് കൂട്ടുന്നത്. അതിന് വേണ്ടി വിചിത്രമായ ഒരു ഉത്തരവും പുറത്തിറക്കി.
മരിച്ചാല്‍ പോലും വിടില്ല!
ശമ്പളത്തില്‍ നിന്ന് ഒരു രൂപ പോലും അയാളുടെ അനുമതിയില്ലാതെ പിടിക്കാന്‍ നിയമമില്ല. ഇവിടെ ഈ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് ശമ്പളം നല്കാന് സമ്മതമല്ലെങ്കില്‍ അക്കാര്യം എഴുതി കൊടുക്കണമെന്നും അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം പിടിക്കുമെന്നുമാണ്. അതായത് 30 ദിവസം ജോലി ചെയ്യുന്ന ഒരാള്‍ക്ക് അവന്റെ അനുവാദമില്ലാതെ തന്നെ മൂന്ന് ദിവസത്തെ ശമ്പളം കുറവ് ചെയ്ത് 27 ദിവസത്തെ ശമ്പളമേ നല്‍കൂ.
തൊഴിലാളി സംരക്ഷണത്തിനു കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന പ്രസ്ഥാനം ഭരണം നടത്തുന്ന നാട്ടിലാണിതെന്നോര്‍ക്കണം. ശമ്പളത്തില്‍ നിന്നു പിടിക്കാതിരിക്കാന്‍ ചില ഓപ്ഷന്‍സും അവതരിപ്പിച്ചിട്ടുണ്ട്. പ്രോവിഡന്റ് ഫണ്ടില്‍ നിന്നു ലോണെടുത്ത് നല്‍കാമെന്നതാണ് ഒരു നിര്‍ദ്ദേശം. രണ്ടാമത്തെ നിര്‍ദ്ദേശം ലീവ് സറണ്ടര്‍ ചെയ്ത് അതുവഴി ലഭിക്കുന്ന തുക ഒരുമിച്ച് അടയ്ക്കാമെന്നതാണ്. അടുത്ത മാസം ലഭിക്കേണ്ട 10-ാം ശമ്പള പരിഷ്ക്കരണത്തിന്റെ നാലാമത് ഗഡുതുക ഈയിനത്തിലേക്ക് മാറ്റാമെന്നും അതില്‍ കുറവ് വരുന്ന തുക എത്രയാണെന്നുവച്ചാല്‍ അത് ജീവനക്കാരന് സര്‍ക്കാരിലേയ്ക്ക് അടയ്ക്കണമെന്നുമാണ് മൂന്നാമത്തെ നിര്‍ദ്ദേശം.
ഏത് രീതിയിലായാലും 30 ദിവസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വ്വം അടച്ചേ മതിയാകൂ. സര്‍ക്കാര്‍ പറയുന്ന 10 മാസകാലാവധിക്കുള്ളില്‍ ജീവനക്കാരന് പെന്‍ഷനായാലും വിടില്ല. കുറവുള്ള തുക അയാളുടെ ഗ്രാറ്റുവിറ്റിയില്‍ നിന്ന് ഈടാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. ചുരുക്കത്തില്‍ ഈ കെണിയില്‍പ്പെട്ട ഒരു ജീവനക്കാരന് അകാലത്തില്‍ മരണപ്പെട്ടാലും ബാക്കി പണം ഗ്രാറ്റുവിറ്റിയില്‍ നിന്നുള്‍പ്പെടെ ഈടാക്കുമെന്നാണ് സര്‍ക്കാര്‍ പറയാതെ പറയുന്നത്. ജീവനക്കാരുടെ രോഷം ഭയന്ന് അത് ഉത്തരവില്‍ കാണിച്ചിട്ടില്ലായെന്നുമാത്രം.
എല്ലാ കാലത്തും ജീവനക്കാരെ വഞ്ചിച്ച ചരിത്രമാണ് ഇടതുസര്‍ക്കാരുകള്‍ക്കും അവരുടെ സര്‍വ്വീസ് സംഘടനകള്‍ക്കുമുള്ളത്. സമരകാല ശമ്പളത്തിന്റെ കാര്യത്തിലും പങ്കാളിത്ത പെന്‍ഷന്റെ കാര്യത്തിലും വാക്കു പാലിച്ചിട്ടില്ല. അഞ്ച് ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്.
ഓണം അഡ്വാന്‍സായി ലഭിച്ച 15000 രൂപയുടെ തിരിച്ചടവ് സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നു പിടിച്ചു തുടങ്ങും. അതിനിടയില്‍ വേണം ജീവനക്കാര്‍ പ്രളയപ്പിരിവു നല്കാന്. ഇടതുസംഘടനകള്‍ രാഷ്ട്രീയ യജമാനന്മാരുടെ ആജ്ഞ നിറവേറ്റാന്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിയ്ക്കുന്നു. സാലറി ചലഞ്ചിന് തയ്യാറാകാത്ത ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കി, വീടുകളില്‍ ചെന്നു സ്ഥലംമാറ്റ ഭീഷണി മുഴക്കി സമ്മര്‍ദ്ദത്തിലാക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരൊക്കെ അതിസമ്പന്നന്‍മാരാണെന്ന തെറ്റായ ധാരണ സര്‍ക്കാരിനും പൊതുസമൂഹത്തിനുമുണ്ട്. എന്നാല്‍, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും കുറഞ്ഞ ശമ്പളം കൈപ്പറ്റുന്ന ക്ലാസ്-3, ക്ലാസ്-4 വിഭാഗത്തില്‍പ്പെടുന്നവരാണ്. ക്ലാസ്-4 വിഭാഗം ജീവനക്കാരന് ക്ഷാമബത്തയും അലവന്‍സുകളും ചേര്‍ത്ത് 19,975 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. നിര്‍ബന്ധിത പിടുത്തങ്ങള്‍ക്ക് ശേഷം 15,375 രൂപയോളമാണ് കൈയില്‍ കിട്ടുന്നത്. സെപ്തംബര്‍ മാസം മുതല്‍ ഓണം അഡ്വാന്‍സായി വാങ്ങിയ തുകയില്‍ 3000 രൂപ കൂടി പിടിത്തമുണ്ടാകും. അതുകഴിഞ്ഞ് ലഭിക്കുന്ന 12375 രൂപ കൊണ്ടാണ് ജീവനക്കാരന് മുന്നോട്ട് പോകേണ്ടത്.
ക്ലറിക്കല്‍ തസ്തികയിലെ ജീവനക്കാരന് കിട്ടുന്ന മൊത്തം ശമ്പളം 22850 രൂപയാണ്. ഓണം അഡ്വാന്‍സ് 3000 രൂപ അടക്കമുള്ള പിടിത്തങ്ങള്‍ക്കു ശേഷം സെപ്തംബര്‍ മാസം മുതല്‍ കൈയില്‍ കിട്ടുന്നത് 15065 രൂപ. ഇതില്‍ നിന്നുമാണ് മൂന്ന് ദിവസത്തെ ശമ്പളം കൂടി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ചിട്ടിയും വായ്പയും ഇല്ലാത്ത ഒരു ജീവനക്കാരന് പോലും ഇല്ല. ആയിനത്തിലും കുട്ടികളുടെ വിദ്യാഭ്യാസത്തിനായും ഉള്ള ചെലവ് കഴിഞ്ഞാല്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ കൈയില്‍ ഒരു മാസത്തെ മറ്റ് ചെലവുകള്‍ക്കായി എത്ര രൂപ മിച്ചം ഉണ്ടാകുമെന്ന് ചിന്തിക്കാവുന്നതേയുള്ളു.
എട്ടു ജില്ലകളെ ഗുരുതരമായി ബാധിച്ച പ്രളയക്കെടുതിയില്‍ പതിനായിരക്കണക്കിന് ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. വീടും വീട്ടുപകരണങ്ങളും നശിച്ചുപോയിട്ടുണ്ട്. അതൊക്കെ തിരികെ പഴയ നിലയിലെത്തിക്കുവാന്‍ വന്‍ചെലവ് വേണ്ടിവരും. അവരും വരും ഈ നിര്‍ബന്ധപ്പിരിവിന്റെ പട്ടികയില്‍. ഈ പിരിവ് നിര്‍ബന്ധമല്ലെന്ന് ഒരു വഴിയില്‍ കൂടി പറയുമ്പോള്‍ തന്നെ കഴിഞ്ഞ ദിവസം ശമ്പളം നല്കുവാന് തയ്യാറല്ലെന്ന് എഴുതി നല്കിയ സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനെ ഉടനടി സ്ഥലംമാറ്റികൊണ്ട് സര്‍ക്കാര്‍ നല്കിയ സന്ദേശം വ്യക്തമാണ്. പിരിവ് നല്‍കിയില്ലെങ്കില്‍ സ്വസ്ഥമായി ജോലി ചെയ്യുവാനോ ജീവിക്കുവാനോ അനുവദിക്കുകയില്ലായെന്ന് തന്നെയാണ് അത്. ചുരുക്കത്തില്‍ ലോകമലയാളി സമൂഹത്തോട് മുഖ്യമന്ത്രി നടത്തിയ സഹായാഭ്യര്‍ത്ഥന ഭീഷണിപ്പിരിവായി മാറ്റുകയാണ് ഇടതുസംഘടനകള്‍. ഇത് ജനാധിപത്യകേരളം തിരിച്ചറിയണം. ജീവനക്കാരല്ല പ്രളയത്തെ വിളിച്ചു വരുത്തിയത്.
(കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റാണു ലേഖകന്‍)
പി. സുനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: