ന്യൂദല്‍ഹി: പരിചയ സമ്പന്നായ ഗോള്‍ കീപ്പര്‍ പി.ആര്. ശ്രീജേഷിനെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കി. മസ്ക്കറ്റില്‍ അടുത്ത മാസം നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമിനെ മധ്യനിരക്കാരന് മന്‍പ്രീത് സിങ് നയിക്കും. ചിങ്ങ്ലെന്സന സിങ്ങാണ് ഉപനായകന്‍. പതിനെട്ടംഗ ടീമില്‍ ശ്രീജേഷിനെ നിലനിര്‍ത്തിയിട്ടുണ്ട്.
സര്‍ദാര്‍ സിങ് വിരമിച്ചശേഷം ഇന്ത്യ മത്സരിക്കുന്ന ആദ്യ വമ്പന്‍ ടൂര്‍ണമെന്റായ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഒക്ടോബര്‍ 18ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. 2016ല്‍ മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്.
ഇന്ത്യക്ക് പുറമെ മലേഷ്യ, പാക്കിസ്ഥാന്, ദക്ഷിണ കൊറിയ, ജപ്പാന്, ഒമാന്‍ ടീമുകളും ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കും. പ്രാഥമിക റൗണ്ടില്‍ റൗണ്ട് റോബിന് ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. കൂടുതല്‍ പോയിന്റ് നേടുന്ന ടീമുകള്‍ സെമിയില്‍ കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: