ചേര്‍ത്തല: മുന്‍ ജലന്ധര്‍ ബിഷപ്പ് അഴിക്കുള്ളിലായതോടെ ദൈവത്തിന് നന്ദി പറഞ്ഞ് ഇടത്തില്‍ വീട്ടിലെ അംഗങ്ങളും. ഇരയോടൊപ്പം നിലകൊണ്ടതിന് തണ്ണീര്‍മുക്കം മുട്ടത്തിപ്പറമ്പ് ഇടത്തില്‍ വീട്ടില്‍ ആന്റണിയുടെ മകള്‍ സിസ്റ്റര്‍ നീന റോസിനും ഫ്രാങ്കോയുടെ ഭീഷണി നേരിടേണ്ടി വന്നിരുന്നു. ഇതോടെ മകളെ ഓര്‍ത്ത് ആശങ്കയിലായിരുന്നെന്ന് അമ്മ വല്‍സമ്മ ആന്റണി പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക ആരോപണത്തില്‍ ഇരയെ പിന്തുണച്ചതിനായിരുന്നു പ്രതികാര നടപടി. എംഎയ്ക്കു പഠിക്കുന്ന ഇവരെ പരീക്ഷ എഴുതിക്കില്ലെന്നും തിരുവസ്ത്രം ഊരിക്കുമെന്നും ഇയാള്‍ ഭീണിപ്പെടുത്തുകയായിരുന്നെന്ന് വത്സമ്മ പറഞ്ഞു. ജലന്ധര്‍ ബിഷപ്പിനൊപ്പം മദര്‍ ജനറല്‍, കുറവിലങ്ങാട് മഠത്തിലെ മദര്‍ എന്നിവരില്‍ നിന്നും ഭീഷണിയുണ്ടായതായും അവര്‍ പറഞ്ഞു. കൂടുതല്‍ പ്രതികാര നടപടികള്‍ ഭയന്ന് കര്‍ദ്ദിനാളിനെ നേരില്‍ കണ്ട് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. സിസ്റ്റര്‍ നീന കുറവിലങ്ങാടാണ് ഇപ്പോഴുള്ളതെന്നും ജലന്ധര്‍ ബിഷപ്പില്‍ നിന്നും ഇരയായ കന്യാസ്ത്രീക്ക് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് മകള്‍ പറഞ്ഞറിയാമെന്നും ഇവര്‍ പറഞ്ഞു.
2017 നവംബര്‍ 17നാണ് എറണാകുളത്തെത്തി കര്‍ദ്ദിനാളിനു പരാതി നല്‍കിയത്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതോടെ മകള്‍ ഉള്‍പ്പെടുന്ന സന്യാസ സമൂഹത്തിന്റെ സമരം വിജയത്തിന്റെ ആദ്യപടി ചവിട്ടിയെന്ന ആശ്വാസത്തിലാണ് കുടുംബാംഗങ്ങള്‍. ഇരയെ പിന്തുണച്ച പള്ളിപ്പുറം കേളമംഗലത്തുവെളി സിസ്റ്റര്‍ അനുപമയ്ക്കും അച്ഛന് കെ.എം. വര്‍ഗീസിനും ബിഷപ്പില്‍ നിന്ന് ഭീഷണി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: