കൊച്ചി: സാലറി ചലഞ്ചിലേക്ക് ഒരു മാസത്തെ ശമ്പളം നല്കാന് തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ ഒരു തരത്തിലുള്ള നിര്‍ബന്ധിക്കല്‍ തന്നെയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസത്തിനായി ഒരുമാസത്തെ ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവനയായി നല്‍കണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചത്. ആരെയും നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആ ഉറപ്പിനു വിരുദ്ധമാണ് സാലറി ചലഞ്ച് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ വിസമ്മതപത്രമെന്ന വ്യവസ്ഥ. മഹത്തായ ലക്ഷ്യത്തെ പരിമിതപ്പെടുത്താനേ ഇതുപകരിക്കൂ. വിസമ്മതപത്രത്തിനു പകരം സംഭാവന നല്കാന് താല്പര്യമുള്ളവരുടെ സമ്മതപത്രമല്ലേ തേടേണ്ടിയിരുന്നതെന്നും ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു. സാലറി ചലഞ്ച് ഉത്തരവിനെതിരെ കേരള എന്‍ജിഒ സംഘ് നല്കിയ അപ്പീല്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കാനാവാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ ഉചിതമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഈ വ്യവസ്ഥ പുനഃപരിശോധിക്കുമോയെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ നിലപാട് തേടി മറുപടി അറിയിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.
ഇതു കണക്കിലെടുത്ത ഡിവിഷന് ബെഞ്ച് ഒക്ടോബര്‍ മൂന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റി. സാലറി ചലഞ്ച് ഉത്തരവിനെതിരെ കേരള എന്‍ജിഒ സംഘ് നേരത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യാന്‍ ട്രൈബ്യൂണല്‍ വിസമ്മതിച്ചു. ഇതു ചോദ്യം ചെയ്ത് അപ്പീല്‍ ഹര്‍ജിയാണ് ഹൈക്കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്.
ഉദ്യോഗസ്ഥരെ സംഭാവന നല്കാന് നിര്‍ബന്ധിക്കുന്നില്ലെന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് പലതരം ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ വിശദീകരിച്ചു. അസാധാരണമായ സംഭവമാണ് കേരളത്തിലുണ്ടായത്. ഇതിനെ മറികടക്കാന്‍ അസാധാരണമായ നടപടിയാണ് വേണ്ടത്. നികുതി പിരിവിലുമൊക്കെ ഇത്തരം നടപടി സ്വീകരിക്കുന്നുണ്ടെന്നും എജി വ്യക്തമാക്കി.
പണം നല്കിയവരുടെയോ പണം നല്കാത്തവരുടെയോ പട്ടിക തയ്യാറാക്കിയിട്ടുണ്ടോയെന്ന് ഡിവിഷന് ബെഞ്ച് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ പുനഃപരിശോധിക്കുന്നതു സംബന്ധിച്ച് വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നല്‍കണമെന്ന സര്‍ക്കുലറിനെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോതമംഗലം താലൂക്ക് കമ്മിറ്റി പ്രസിഡന്റ പി.എ യൂസഫ് ഉള്‍പ്പെടെ നല്കിയ ഹര്‍ജി മറ്റൊരു ഡിവിഷന് ബെഞ്ച് ഇന്ന് വാദം തുടരാനായി മാറ്റി. സാലറി ചലഞ്ച് പിടിച്ചു പറിക്കലാണെന്ന് ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: