ന്യൂദല്‍ഹി: ആധാറിനെ അന്ധമായാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം എതിര്‍ത്തത്. ആധാര്‍ ഭരണഘടനാ വിരുദ്ധമാണ്, മൗലികാവകാശങ്ങളുടെ ലംഘനമാണ്, സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ്, ആധാര്‍ ആര്‍ക്കും ചോര്‍ത്താം, വിവരങ്ങള്‍ക്ക് ഒരു സുരക്ഷിതത്വവുമില്ല, ഇതിന്റെ പേരില്‍ ആരെയും നിരീക്ഷിക്കാം, ആധാര്‍ ബില്‍ ധനകാര്യ നിയമമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് തെറ്റാണ് തുടങ്ങിയ വാദങ്ങളാണ് ഉന്നയിച്ചത്. ഇതേ വാദങ്ങളാണ് 31 ഹര്‍ജികളിലും ഉണ്ടായിരുന്നത്.
ഈ വാദങ്ങളെല്ലാം കോടതി തള്ളി. ആധാര്‍ സാധുവാണെന്നാണ് കോടതിയുടെ ഏറ്റവും പ്രധാന വിധി. കാര്‍ഡ് സുരക്ഷിതമാണ്, ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ല, മാത്രമല്ല അത് മികച്ച സവിശേഷ തിരിച്ചറിയല്‍ സംവിധാനമാണെന്നും കോടതി വിധിച്ചു. സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് നല്കുന്ന സബ്സിഡികള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാന്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നുമാണ് കേന്ദ്രം വാദിച്ചത്. അത് കോടതി അംഗീകരിച്ചു. അതിനാലാണ് സാമൂഹ്യക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍, സര്‍ക്കാര്‍ സബ്സിഡി എന്നിവയ്ക്ക് സുപ്രീം കോടതിയും ആധാര്‍ നിര്‍ബന്ധമാക്കിയത്. ആധാര്‍ പാവപ്പെട്ടവര്‍ക്ക് കരുത്തു പകര്‍ന്നതായും അവര്‍ക്ക് ഒരു അസ്തിത്വം ലഭിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാറും അതുവഴിയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആധാറിന്റെ ലക്ഷ്യം തികച്ചും ന്യായമാണെന്നാണ് ജസ്റ്റിസ് എ. കെ സിക്രി വിധിയില്‍ ചൂണ്ടിക്കാട്ടിയത്.
ദേശീയ സുരക്ഷയ്ക്കു വേണ്ടി വിവരങ്ങള്‍ കൈമാറുന്നതിനെ അനുകൂലിക്കുന്ന വ്യവസ്ഥയും സ്വകാര്യ കമ്പനികള്‍ വിവരങ്ങള്‍ തേടുന്നതിനെ അനുകൂലിക്കുന്ന വ്യവസ്ഥയും റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് വിധി കേന്ദ്ര സര്‍ക്കാരിനേറ്റ പ്രഹരമാണെന്ന് കോണ്‍ഗ്രസും മറ്റും വാദിക്കുന്നത്. വിപുലമായ നിയമത്തിലെ രണ്ടു വകുപ്പുകള്‍ മാത്രമാണിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: